മംഗളൂരു: കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ദർശനത്തിനെത്തിയ മലയാളി കുടുംബത്തിന്‍റെ കാറിന്റെ ചില്ലുകൾ തകർത്ത് സ്വർണവും രേഖകളും കവർന്ന കേസിൽ പ്രതിയെ സുബ്രഹ്മണ്യ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാകരൻ ഹൊന്നവള്ളി എന്നയാളാണ് അറസ്റ്റിലായത്. ഒക്‌ടോബർ ഒമ്പതിനാണ് സംഭവം നടന്നത്. കണ്ണൂർ സ്വദേശിയായ സുയീഷിൻറെ (34) കാറിൽ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. ബന്ധുവിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ സുയീഷ് ക്ഷേത്രത്തിലെ പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തിയതായിരുന്നു. പൂജ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത് കാറിലുണ്ടായിരുന്ന സ്വർണവും രേഖകളും കവർന്നതായി കണ്ടെത്തുകയായിരുന്നു. ആധാർ കാർഡ്, എടിഎം കാർഡ് തുടങ്ങിയ സുപ്രധാന രേഖകളും 14 ഗ്രാം സ്വർണവും ഉൾപ്പെടെ വസ്തുക്കളും ബാഗിലുണ്ടായിരുന്നതായി യുവാവ് വ്യക്തമാക്കി.തുടർന്ന് സുബ്രഹ്മണ്യ സ്റ്റേഷൻ എസ്ഐ മുരളീധര നായക് എഎസ്ഐ കരുണാകര എന്നിവരുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ പിടിയിലായ പ്രഭാകരൻ സ്ഥിരം കുറ്റവാളിയാണെന്നും ഇയാളുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള മോഷണക്കേസുകളുണ്ടെന്നും വ്യക്തമായി.ധർമ്മസ്ഥല ക്ഷേത്ര പരിസരത്തും സമാനമായ തരത്തിൽ ഇയാൾ മോഷണം നടത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.