പ്രസവിക്കാന്‍ പോകും മുമ്പ് ഊരി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല; ആരോപണം നിഷേധിച്ച് ബന്ധുവായ സ്ത്രീ, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്

കാസര്‍കോട്: ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് ഗര്‍ഭിണി ഊരിക്കൊടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നു പരാതി. പ്രശ്നം പറഞ്ഞു തീര്‍ത്ത് സ്വര്‍ണ്ണം തിരികെ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പെര്‍മുദെയിലെ അന്‍സാറിന്റെ ഭാര്യ ഫാത്തിമത്ത് ഹസ്ന (22)യുടെ പരാതി പ്രകാരമാണ് കുമ്പള പൊലീസ് കേസെടുത്തത്. മെയ് 24ന് ആണ് ഫാത്തിമത്ത് ഹസ്ന കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് കമ്മലുകളും കൈചെയിനും പാദസരങ്ങളും ഊരി ബന്ധുവായ സ്ത്രീക്ക് കൈമാറിയിരുന്നതായി ഹസ്ന നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ആഭരണങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലത്രെ. വിഷയം ബന്ധുക്കള്‍ മുഖാന്തിരം ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി. പരാതിക്കാരി ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് ആഭരണങ്ങള്‍ ഊരി പര്‍ദ്ദയിട്ട സ്ത്രീയെ ഏല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page