മഞ്ചേശ്വരം: മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി സന്തോഷത്തിന്റെ നാളുകള്‍. ബോട്ടുകളിലും, വള്ളങ്ങളിലും നിറയെ മീനുകളുമായി തൊഴിലാളികള്‍ കര തൊട്ട് തുടങ്ങി. ജില്ലയിലെ മത്സ്യ വില്പന കേന്ദ്രങ്ങള്‍ സജീവമായി.
ഈ സീസണില്‍ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷ നേരത്തെ തന്നെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായിരുന്നു. അത് തെറ്റിയില്ല. അയിലയും മത്തിയും ചെമ്മീനും കോലിയും യഥേഷ്ടം മത്സ്യ മാര്‍ക്കറ്റുകളില്‍ എത്തിത്തുടങ്ങി. മത്സ്യങ്ങളുടെ വരവറിയിച്ചപ്പോള്‍ വില നന്നേ കുറഞ്ഞത് തൊഴിലാളികള്‍ക്ക് സങ്കടമായെങ്കിലും മത്സ്യാഹാര പ്രേമികള്‍ക്ക് ഇത് ആശ്വാസമായി.
മീന്‍പിടുത്ത തുറമുഖങ്ങളിലും മീന്‍ ചന്തകളിലും ഇപ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രാത്രികാലങ്ങളിലും മീന്‍ വില്‍പന സ്റ്റാളുകള്‍ സജീവമായി. മത്തിക്ക് ചില്ലറ വില്‍പ്പനയില്‍ 200-250 രൂപയാണ് വില. ചെമ്മീന്‍ (മീഡിയം സൈസ്) 250 രൂപയും വലുത് 500 രൂപയും അയല ചെറിയ ഇനം 200മുതല്‍ 300 രൂപയ്ക്കും മത്സ്യമാര്‍കറ്റുകളില്‍ ലഭ്യമാണ്. പൊടിമീനു 100 മുതല്‍ 140 രൂപ വരെ വിലയുണ്ട്.
കോലി വലുത് 400രൂപക്കും ചെറിയ ഇനം 200രൂപക്കും ലഭ്യമാണ്. പൊടി മീനിന് ആവശ്യക്കാറേറെയാണ്.
അതേസമയം തെക്കന്‍ കേരളത്തില്‍ കൊഞ്ചനും വെള്ള ആവോലി(മാഞ്ചി) ചൂര, കിളിമീന്‍, സ്രാവ് തുടങ്ങിയവയും ആഴക്കടല്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാണ് വിവരം. ഇത്തരം മീനുകള്‍ വന്‍കിടക്കാര്‍ വാങ്ങി ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതിക്കാണ് ഉപയോഗപ്പെടുത്തുന്നത്. നല്ല വിലയും ലഭിക്കുന്നു.







