കിണർ കുഴിക്കുന്നത് സംബന്ധിച്ച തർക്കം; സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ മൂന്ന് സഹോദരൻമാർ ഉൾപ്പെടെ നാലുപേർക്ക് 18 വർഷം കഠിന തടവും 8 ലക്ഷം രൂപ വീതംപിഴയും

കാസർകോട് : കുഴൽ കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്ന് സഹോദരനെ കുത്തികൊലപ്പെടുത്തിയ കേസിൽ 3 സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർക്ക് 18 വർഷം കഠിന തടവും 8 ലക്ഷം രൂപ വീതംപിഴയും വിധിച്ചു. ചിത്താരി രാവണേശ്വരം പാടിക്കാനത്തെ കുമാരനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷ വിധിച്ചത്. കുമാരന്റെ സഹോദരങ്ങളായ പാടിക്കാനം രാവണേശ്വരത്തെ പി.എ ശ്രീധരൻ (57 ), നാരായണൻ(49 ) പത്മനാഭൻ (64), പത്മനാഭൻ്റെ മകൻ സന്ദീപ് (34) എന്നിവരെയാണ് ശിക്ഷിച്ചത്. 2016 ഡിസംബർ 31ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുമാരനും സഹോദരങ്ങളും തമ്മിൽ സ്വത്ത് സംബന്ധിച്ച തർക്കം നേരത്തെ തന്നെ ഉണ്ടായിരുന്നു. കുമാരൻ്റെ വീടിന് സമീപമുള്ള സ്ഥലത്ത് കുമാരന് വേണ്ടി ബോർവെൽ കുഴിക്കാൻ വണ്ടി വന്നത് പ്രതികൾ തടഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് സഹോദരന്മാർ കുമാരനെ കൊലപ്പെടുത്തിയത്. ഭാര്യ വത്സല, മകൻ പ്രസാദ് എന്നിവരെയും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. നാലു പ്രതികൾക്കും മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കും, കൊലപാതകശ്രമത്തിനു 18 വർഷം വീതം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയും, പിഴയടച്ചില്ലെങ്കിൽ നാലു വർഷം വീതം അധിക തടവും അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി 27 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ.ലോഹിതാക്ഷൻ ,മുൻ പ്രോസിക്യൂട്ടറായ കെ.ബാലകൃഷ്ണനും ഹാജരായി. ഹോസ്ദുർഗ്ഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടറായിരുന്ന സി.കെ സുനിൽ കുമാറാണ്. പിഴ തുക മരണപ്പെട്ട കുമാരൻ്റെ ആശ്രിതർക്ക് നൽകാനും കൂടാതെ,അർഹമായ നഷ്ടപരിഹാരം നൽകുന്നതിനു ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page