കൂക്കാനം റഹ്‌മാന്‍
നമുക്കെല്ലാം ആദ്യമായി സ്‌കൂളിലെത്തിയ ദിവസം അതിന്റെ ഒരുക്കം, ഒന്നാം ക്ലാസിലെ ആദ്യ ദിനം ഇതൊക്കെ ഓര്‍മ്മയുണ്ടാവും. ആ ഓര്‍മ്മ ഒരു തുറന്നെഴുത്തിലൂടെ അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍. സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഭയമായിരുന്നു. മാഷമ്മാരെ അതിനേക്കാള്‍ പേടിയായിരുന്നു. അഞ്ചു വയസ്സായാല്‍ സ്‌കൂളെന്ന ദുരിതത്തിലേക്ക് പോയേ പറ്റൂ. ഓലാട്ട് എ.യു.പി. സ്‌കൂളിലാണ് എന്നെ ചേര്‍ത്തത്. സ്‌കൂള്‍ തുറന്നത് ജൂണ്‍ ഒന്നിന്. എന്നെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഒരു മാഷ് വന്നു. ഫുള്‍ ജുബ്ബ , ഖദര്‍ മുണ്ട്, തടിച്ച മീശ, കൈത്തണ്ട മുഴുവന്‍ കറുത്ത രോമം, കയ്യിലൊരു ഓടുകൊണ്ട് നിര്‍മ്മിച്ച തട്ടുകളുള്ള ചോറ്റു പാത്രം, വളഞ്ഞ കാലുള്ള തുണിക്കുട, ഇതാണദ്ദേഹത്തിന്റെ രൂപം. എനിക്കാണെങ്കില്‍ നീളം കാലുള്ള ഓലക്കുട, ചാക്കു നൂല് കൊണ്ടുണ്ടാക്കിയ സഞ്ചി, മരച്ചട്ടയുള്ള സ്ലേറ്റ്, ഒരു സ്ലേറ്റ് പെന്‍സില്‍, ഒന്നാം പാഠപുസ്തകം എല്ലാം ഉമ്മ റഡിയാക്കി വെച്ചിട്ടുണ്ട്. കാനാ കുഞ്ഞിരാമന്‍ എന്ന പേരുള്ള മാഷ് വിടിന്റെ മുറ്റത്ത് നിന്ന് എന്നെ വിളിച്ചു. ഭയം കൊണ്ട് ഞാന്‍ കരഞ്ഞു. ഉമ്മ പഞ്ഞ് സമാധാനിപ്പിച്ചു. മാഷിന്റെ കൈപിടിച്ച് ഞാന്‍ നടന്നു. കിള അവസാനിക്കുന്നത് വയലിലേക്കാണ്. മഴ പെയ്ത് വയലു മുഴുവന്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്നു. മഴ പാറ്റലുണ്ട്. മാഷ് എന്റെ കൈവിട്ടു. വയല്‍ വരമ്പിലൂടെ ശ്രദ്ധിച്ചു നടക്കണം. മാഷ് മുമ്പോട്ടു നടന്നപ്പോള്‍ ഞാന്‍ നിന്നു. മാഷ് തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ കാണുന്നില്ല. തിരിച്ചു വന്ന് എന്നെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. ജുബ്ബായുടെ പോക്കറ്റില്‍ നിന്ന് പച്ചനിറമുള്ള പ്ലാസ്റ്റിക്ക് തത്തയെ എടുത്തു അതില്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. എന്റെ കൂടെ വന്നാല്‍ ഇത് നിനക്കു തരും എന്ന് പറഞ്ഞു. അത് കിട്ടുമെന്നുള്ള ആശ നിമിത്തം മാഷിന്റെ പിറകെ നടന്നു. മാഷ് തത്തയെ പോക്കറ്റിലിട്ടപ്പോള്‍ ഞാന്‍ നടത്തം നിര്‍ത്തി. വീണ്ടും മാഷ് അതിനെ പുറത്തെടുത്തു ആശിപ്പിച്ചു. കിട്ടുമെന്ന പ്രതീക്ഷയില്‍ ഞാനും കൂടെ നടന്നു. വഴിയില്‍ ഒരു തോട് കടക്കാനുണ്ടായിരുന്നു. പാലമില്ലാത്ത തോട്. മാഷ് എന്നെ എടുത്തു തോട് കടത്തി. സ്‌കൂളിലെത്തി. മാഷ് എന്നെ ഒന്നാം ക്ലാസില്‍ കൊണ്ടിരുത്തി. പിന്നെ മാഷെ കണ്ടില്ല. തത്തയെ കിട്ടിയതുമില്ല.
ഓലാട്ട് സ്‌കൂളിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ച് ഓര്‍മ്മയുണ്ട്. എന്റെ ഒന്നാം ക്ലാസ് ഓല ഷെഡിലാണ്. ക്ലാസിന്റെ ഒരു വശം അരക്കയ്യാലായായിരുന്നു. മഴ വന്നാല്‍ ക്ലാസ്മുറി നനഞ്ഞു കുതിരും. ഒന്നും രണ്ടും മൂന്നും ക്ലാസുകള്‍ ആ ഷെഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിന് തൊട്ടടുത്തു ഓട് മേഞ്ഞ പഴയൊരു കെട്ടിടം. കുറച്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓടിട്ട വേറൊരു കെട്ടിടം കൂടി ഉണ്ടായി.
നമുക്ക് ഒന്നാം ക്ലാസിലേക്ക് തിരിച്ചു പോകാം. ക്ലാസില്‍ ഉയരം കുറഞ്ഞ കുത്തന്‍ കുത്തി ദ്വാരം വീണ നാല് ബെഞ്ച്, പൊളിഞ്ഞ് വീഴാറായ ഒരു മേശ, കസേര ബ്ലാക്ക് ബോര്‍ഡ്. ഒന്നാം ക്ലാസിലെ മാഷ് ഓണക്കുന്നില്‍ നിന്ന് വരുന്ന കേപ്പു ഉണിത്തിരി മാഷായിരുന്നു. മൂത്രപ്പുരയൊന്നുമില്ല. വിശാലമായ പാറപ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മൂത്രമൊഴിപ്പെല്ലാം അവിടെത്തന്നെ.
ക്ലാസില്‍ 20-25 കുട്ടികളുണ്ടെന്നാണോര്‍മ. ചില കൂട്ടുകാരുടെ പേര് ഓര്‍മയുണ്ട്. കേടപ്പല്ലന്‍ ജനാര്‍ദനന്‍, ചേനന്‍ നാരായണന്‍, വട്ട്യന്‍ നാരായണന്‍, പച്ചി ഗോപാലന്‍, ഒലക്കോടന്‍ നാരായണന്‍, മൂക്കുന്നൊലിച്ചി ജാനകി, ഉണ്ട കാര്‍ത്യായനി, നീണ്ടു മെലിഞ്ഞ ലക്ഷ്മി, പുത്തിലോട്ട് നിന്ന് വരുന്ന രാജലക്ഷ്മി, ഭട്ടതിരി മാഷുടെ ബന്ധു പൊന്നു, ഇവരെയൊക്കെ ഓര്‍ക്കുന്നു. ചെണ്ടുമല്ലികപ്പൂവിന്റെ വിത്ത് വിതറിയിട്ട് മട്ടക്കണ കൊണ്ട് തച്ചുറപ്പിച്ച വിഡ്ഡിപ്പണി, പാറമേല്‍ മൂത്രമൊഴിച്ച് കുഴി ഉണ്ടാക്കല്‍, ആരുടെ പച്ചിയാണ് കൂടുതല്‍ നീളമുള്ളത് എന്ന് പരിശോധിക്കല്‍, ഇതൊക്കെ ഒന്നാം ക്ലാസിലെ കുസൃതികളായിരുന്നു.
ഏഴാം ക്ലാസു വരെ അവിടത്തന്നെയായിരുന്നു പഠനം. സ്‌കൂളിലേക്ക് നടന്നു വരുന്നത് എല്ലാവരേയും കൂട്ടി ഒന്നിച്ചാണ്. എല്ലാവര്‍ക്കും കുറ്റപ്പേരുകളുണ്ട്. വളിയന്‍ നാരായണന്‍, ഒലിയന്‍ ചെമ്മരന്‍, ചുരുട്ട കുഞ്ഞിരാമന്‍, പൊയ്തന്‍ രാഘവന്‍, പൊള്ളക്കണ്ണന്‍ കൃഷ്ണന്‍, തുടങ്ങി അഞ്ച് പത്ത് പേരുടെ സംഘമായിട്ടാണ് സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും. മൊട്ടത്തല യനായിട്ടാണ് ഞാന്‍ സ്‌കൂളില്‍ പോവാറ്. ചൊടിച്ചാല്‍ എന്നെ വഷളാക്കിക്കൊണ്ട് കൂട്ടുകാര്‍ ഒപ്പം പാടും.
‘മാപ്പിളമൊട്ട
തെങ്ങിന്റൊട്ട
ചെറുപയറുണ്ട
രണ്ടുണ്ട’
ഇത് കേള്‍ക്കുമ്പോള്‍ സങ്കടം കൊണ്ട് ഞാന്‍ കരയും. ഏറ്റവും പേടി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആലക്കാടന്‍ നാരായണന്‍ മാഷെയാണ്. കഞ്ഞി മുക്കി ഇസ്തരി ഇട്ട വെളുത്ത ഖദര്‍ ഷര്‍ട്ടും മുണ്ടുമാണ് വേഷം. മുണ്ട് ഒരു കൈ കൊണ്ട് പൊക്കിപ്പിടിച്ചുള്ള വരവ് കണ്ടാല്‍ കുട്ടികള്‍ ക്ലാസിലേക്കോടി എത്തും. ഏറ്റവും വെറുപ്പ് മാനേജര്‍ കാനാ രാമന്‍ മാഷോടായിരുന്നു.
‘കാനാത്തൊണ്ടന്‍
മഞ്ഞപ്പയ്യന്‍ ‘
എന്ന് ഏട്ടന്‍മാര്‍ വിളിക്കുന്നത് കേട്ട് ഞങ്ങളും വിളിക്കും. ഓണക്കുന്നില്‍ നിന്ന് വരുന്ന മാരാര്‍ മാഷെ സ്‌കൂളില്‍ നിന്ന് മാനേജര്‍ സസ്‌പെന്റ് ചെയ്തു എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ ക്ലാസ് ബഹിഷ്‌ക്കരിച്ച് മാനേജര്‍ക്കെതിരായി സമരം ചെയ്തതും ഓര്‍മ്മയുണ്ട്.
മാനേജര്‍ക്ക് എന്നും വായു ശല്യമുണ്ട്. മരുന്ന് മൊയ്തുക്കയുടെ കടയിലെ വെല്ലവും ഉള്ളിയുമാണ്. അതുവാങ്ങാന്‍ കുട്ടികളെ പൈസയും കൊടുത്തു പറഞ്ഞു വിടും. ചില രസികന്മാര്‍ വെല്ലം നക്കിയെടുത്തു തുടച്ചു വൃത്തിയാക്കിയാണ് മാനേജര്‍ക്ക് കൊടുക്കല്‍. എന്റെ ക്ലാസിലെ കുരുത്തം കെട്ട കരുണാകരന്‍ ഒരണയും കൊണ്ട് മൊയ്തു ക്കാന്റെ പീടികയില്‍ പഴം മേടിക്കാന്‍ ചെന്നു. മൊയ്തുക്ക നിസ്‌ക്കരിക്കുകയായിരുന്നു. ‘സമിയള്ളാഹു ലിമന്‍ ഹമിദ’ പറഞ്ഞ് രണ്ടു കയ്യും ഉയര്‍ത്തിയപ്പോള്‍ ഒരണക്ക് പത്തു പഴമാണെന്ന് കരുതി ഒരണമേശപ്പുറത്തു വെച്ച് പത്ത് പഴം ചിക്കിയെടുത്തു സ്‌കൂളില്‍ വന്നു. ഞങ്ങള്‍ക്കൊക്കെ ഓരോ പഴം തന്നു. സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ മൊയ്തുക്ക കരുണാകരനോട് കാര്യം പറഞ്ഞു. ബാക്കി പൈസ അടുത്ത ദിവസം കൊടുത്തു വീട്ടി.
ഇതൊക്കെ ചെറിയ കുസൃതികള്‍ മാത്രം.
സ്‌കൂളിലെ മാഷമ്മാരുടെ പേര് ഞങ്ങള്‍ക്കാര്‍ക്കും അറിയുമായിരുന്നില്ല. നമ്പൂതിരി മാഷ്, ഭട്ടതിരി മാഷ്, അടിയോടി മാഷ്, ഉണുത്തിരി മാഷ്, മാരാര്‍ മാഷ്, പിള്ള മാഷ് എന്നീ ജാതി പേരുകളിലേ അറിയൂ. അറിയാവുന്ന രണ്ട് പേരുകള്‍ കുമാരന്‍ മാഷും ആലക്കാടന്‍ നാരായണന്‍ മാഷും മാത്രം.
അഞ്ചാംക്ലാസില്‍ എത്തിയപ്പോള്‍ സ്‌കൂള്‍ വാര്‍ഷികത്തിന് നാടകം അഭിനയിച്ച് ഒന്നാം സമ്മാനം നേടി. ചടുകുടു (കബഡി) ടീമില്‍ അംഗമായി സബ്ബ് ജില്ലാ തലത്തില്‍ സമ്മാനം നേടി. ഒന്നു മുതല്‍ ഏഴുവരെ പഠിച്ച ഓലാട്ട് സ്‌കൂള്‍ എന്നും ഓര്‍മ്മയിലുണ്ട്.