ദുഃഖ വെള്ളിയുടെ അനുഗ്രഹങ്ങള്‍

സെബാസ്റ്റ്യന്‍ വെള്ളാപ്പള്ളി

ഇന്ന് ദുഃഖവെള്ളി. മനുഷ്യരാശിയുടെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടിയും ദൈവപുത്രന്‍ സ്വയം വരിച്ച കുരിശു മരണത്തിന്റെ ഓര്‍മ്മ ദിവസം. കര്‍ത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന് എത്രയോ ആയിരം സംവല്‍സരങ്ങള്‍ക്കു മുമ്പ് ദൈവം വാഗ്ദാനം നല്‍കിയ രക്ഷയുടെ ദിനം. എന്നാല്‍ ഹൃദയം കീറിമുറിക്കുന്ന രക്തം വാര്‍ന്നൊഴുകുന്നതെങ്കിലും അത് സന്തോഷത്തിന്റെ ദിനം കൂടിയാണ്. കരള്‍ പിളരുന്ന വേദന എങ്ങനെയാണ് സന്തോഷത്തിന്റെ ദിനമായി മാറുന്നതെന്ന് സര്‍വ്വശക്തനായ ദൈവം സകല ജനപദങ്ങള്‍ക്കും കാണിച്ചു കൊടുത്ത ദിവസത്തിന്റെ ഓര്‍മ്മ പുതുക്കല്‍. പാപത്തില്‍ ജനിച്ച് പാപങ്ങളില്‍ മുഴുകി പാപാവസ്ഥയില്‍ മരിച്ച് നരകത്തിന് അര്‍ഹരായി തീര്‍ന്ന സര്‍വ്വജനത്തിനു വേണ്ടിയും കര്‍ത്താവിന്റെ ജനതയുടെ നിസഹായ അവസ്ഥയില്‍ അലിവ് തോന്നിയ ദൈവം അവര്‍ക്ക് വാഗ്ദാനം നല്‍കി ഞാന്‍ നിങ്ങള്‍ക്ക് ഒരു രക്ഷകനെ നല്‍കും. എന്നാല്‍ ദൈവത്തിന് മനുഷ്യനായി പിറക്കുവാന്‍ ഉത്തമയായ ഒരു സ്ത്രീ ആവശ്യമായിരുന്നു. വളര്‍ത്തുവാന്‍ ഉത്തമനായ ഒരു പിതാവും അങ്ങനെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പരിശുദ്ധ കന്യാമറിയവും ദാവീദിന്റെ വംശത്തില്‍ പിറന്ന ജോസഫും. അതെ മനുഷ്യ രാശിയുടെ മുഴു രക്ഷയ്ക്കു വേണ്ടിയും യേശു ക്രിസ്തു പിറന്നു.
ആ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഇന്ന്. ശുദ്ധമായ കൈകളും മലിനമാകാത്ത ഹൃദയവും പാപമേതും തൊട്ടുതീണ്ടാത്ത ശരീരവും., ഈ ലോകത്തിലെ പാപരഹിതനായ ഏക മനുഷ്യന്‍. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തിന്റെ പരിണിതഫലമായിരുന്നു ഈ കുരിശു മരണം. കുരിശു മരണം ലഭിക്കുവാന്‍ തക്കവണ്ണം ക്രിസ്തു എന്തായിരുന്നു ചെയ്തത്? റോമാ സാമ്രാജ്യത്തിന്റെ കീഴില്‍ അടിമകള്‍ ആയി ജീവിച്ച ഒരു ജനത ദാരിദ്ര്യത്തിലും കടുത്ത അരക്ഷിതാവസ്ഥകളിലും പകച്ചു പോയ ഒരു ജനത അവരുടെ ഇടയിലേക്കാണ് ശാന്തമായ മിഴികളും കരുണ നിറഞ്ഞൊഴുകുന്ന ഹൃദയവും സൗമ്യത നിറഞ്ഞ മുഖവുമായി ഒരാള്‍ കടന്നു വരുന്നത്.
അതും അന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു ഭാഷാ ശൈലിയുമായി ”വിശപ്പും ദാഹവും അനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ സ്വര്‍ഗരാജ്യത്തിന് അര്‍ഹരാണ്” -കേട്ടവര്‍ ഞെട്ടിപ്പോയി. കാരണം അങ്ങനെയുള്ളവര്‍ മണ്ടന്മാരാണ് എന്ന് മാത്രമേ ജനങ്ങള്‍ ചിന്തിച്ചിരുന്നുള്ളൂ. അങ്ങനെ ജനങ്ങള്‍ അവരുടെ രക്ഷകനെ കണ്ടെത്തി. എന്തുകൊണ്ടും സര്‍വ്വോപരി യോഗ്യനായ ഓരാള്‍ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റും, മുടന്തരെ നടത്തിക്കും, ചെവി കേള്‍ക്കാത്തവരുടെ, കാത് തുറന്നു കൊടുക്കും കാഴ്ചയില്ലാത്തവര്‍ക്ക്, കാഴ്ച കൊടുക്കും. മരിച്ചവരെപോലും ഉയിര്‍പ്പിക്കും. എന്തിനേറെ കാറ്റിനേയും കടലിനേയും വരെ അനുസരിപ്പിക്കും.
എത്രവലിയ പ്രമാണികളും പ്രമുഖന്‍മാരും ക്രിസ്തുവിന്റെ മുമ്പില്‍ ചെറുതായി പോകുന്നത് അവര്‍ കണ്ടു. അപ്പോള്‍ അവര്‍ ആര്‍ത്തു വിളിച്ചു. ഓശാന, ദാവീദിന്റെ പുത്രന് ഓശാന. ഓശാന വിളികളില്‍ നഗരം പ്രകമ്പനം കൊണ്ടു. അധികാര കേന്ദ്രങ്ങള്‍ വിറച്ചു. അവര്‍ അപകടം മണത്തു അവരുടെ നിലനില്‍പ്പിന്റെ സുഖലോലുപതയുടെ അധികാരത്തിന്റെ ശീതളിമ അവരെ വിട്ടു പോകും. അതുകൊണ്ടു തന്നെ രാത്രിയുടെ മറവില്‍ ഇരുളിന്റെ സുരക്ഷിതത്വത്തില്‍ അവര്‍ ദൈവപുത്രനെ പിടികൂടി. വിചാരണ പ്രഹസനം നടത്തി ക്രൂരമായി കുരിശില്‍ തറച്ചു കൊന്നു. അവര്‍ അറിഞ്ഞില്ല അവരുടെ പോലും പാപങ്ങള്‍ക്ക് അല്ലെങ്കില്‍ സര്‍വ്വ മനുഷ്യരുടെയും പാപങ്ങള്‍ക്ക് പരിഹാരമായാണ് ദൈവ പുത്രന്‍ ജനിച്ചതും ജീവിതം സമര്‍പ്പിച്ചതുമെന്നും.
അതെ സ്വന്തം സാദൃശ്യത്തിലും ഛായയിലും സൃഷ്ടിച്ച ദൈവജനത്തിന്റെ നിത്യ രക്ഷയ്ക്കു വേണ്ടി ദൈവം നല്‍കിയ വാഗ്ദാനം പാലിക്കുവാന്‍ വേണ്ടി ദൈവം സ്വന്തം പുത്രന്റെ ദയനീയ മരണം നിര്‍ന്നിമേഷനായി നോക്കി നിന്നു. മൂന്നാം ദിവസം നിത്യ മഹത്വത്തിലേക്ക് ഉയിര്‍പ്പിക്കേണ്ടവനാണ് എങ്കിലും
എല്ലാവര്‍ക്കും ദുഃഖവെള്ളിയുടെ അനുഗ്രഹങ്ങള്‍ നേരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page