അമ്പലത്തറയിൽ ഏഴ് കോടിയുടെ വ്യാജ കറൻസി കണ്ടെത്തിയ സംഭവം; രണ്ടുപേർ വയനാട്ടിൽ പിടിയിൽ

കാസർകോട്: 6.96 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പിടികൂടിയ കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. പെരിയ സി.എച്ച് ഹൗസിലെ അബ്ദുള്‍ റസാക്ക്(49), മവ്വല്‍, പരയങ്ങാനം വീട്ടില്‍ സുലൈമാന്‍(52) എന്നിവരെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അമ്പലത്തറ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബേളൂര്‍ വില്ലേജില്‍ ഗുരുപുരത്ത് വാടകക്കെടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കഴിഞ്ഞദിവസം വൈകീട്ട് അമ്പലത്തറ പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടിൽ വാടകയ്ക്കു താമസിച്ച ആളുകൾ ഒളിവിൽ പോയിരുന്നു. പിടികൂടിയ രണ്ടു പേരെ ബത്തേരി പൊലീസ് അമ്പലത്തറ പൊലീസിന് വിട്ടുനല്‍കും.
എസ്.ഐ സാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.എസ്. ഷാന്‍, കെ. അജ്മല്‍, പി.എസ് നിയാദ് എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കസ്റ്റഡിലെടുക്കാൻ അമ്പലത്തറ പൊലീസ് വയനാട്ടിലേക്ക് പോയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page