മഞ്ചേശ്വരത്ത് ബന്ധുക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ച പ്രതിയുടെ മരണം ക്രൂരമായ മര്‍ദ്ദനം മൂലം; പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു; മൂന്നുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കഞ്ചാവ് വലിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്ത് ബന്ധുവിനൊപ്പം ജാമ്യത്തില്‍ വിട്ടയച്ച പ്രതി മൊയ്തീന്‍ ആരിഫ് മരിച്ചത് ക്രൂരമായ മര്‍ദ്ദനമേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച നടന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ബുധനാഴ്ച റിപോര്‍ട്ട് ലഭിച്ചയുടനെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മീഞ്ച മദക്കളയിലെ പരേതനായ അബ്ദുല്ലയുടെ മകനാണ് മൊയ്തീന്‍ ആരിഫ്. ഞായറാഴ്ച രാത്രിയിലാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് മംഗളൂരു ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. തിരിച്ച് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട നാട്ടുകാര്‍ മരണം മര്‍ദ്ദനം മൂലമാണെന്ന് സംശയം പ്രകടിപ്പിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം ഉപ്പള താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടിയാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മരണത്തിന് പിന്നില്‍ പൊലീസിന്റെ മര്‍ദ്ദനമാണെന്ന് നാട്ടുകാരും വീട്ടുകാരും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ മരണം ജാമ്യത്തില്‍ കൂട്ടിക്കൊണ്ടുപോയവരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് പൊലീസും ആരോപിച്ചു. ഇതുസംബന്ധിച്ച് ജാമ്യത്തിലെടുത്ത ഏതാനും പേരെ ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദനത്തെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മൂന്നു പേരെ ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിക്കുന്നതോടെ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page