മൊഗ്രാൽ: വിദഗ്ദ നീന്തൽ പരിശീലകൻ എംഎസ് മുഹമ്മദ് കുഞ്ഞി മൊഗ്രാലിന്റെ സൗജന്യ നീന്തൽ കളരി കണ്ടത്തിൽ പള്ളിക്കുളത്തിൽ തുടക്കമായി.
മൂന്നര പതിറ്റാണ്ടായി മൊഗ്രാലിൽ കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകി വരുന്ന ഇദ്ദേഹം ദേശീയവേദി പ്രവർത്തകനാണ്. മൂന്നര പതിറ്റാണ്ടിനിടെ കോവിഡ് കാലത്തും, കഴിഞ്ഞവർഷം തൊഴിലിനിടെ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായപ്പോഴുമാണ് നീന്തൽ പരിശീലനം മുടങ്ങിയത്.
ഈ വർഷത്തെ നീന്തൽ പരിശീലനത്തിനു ആദ്യ ദിവസം 25-ഓളം കുട്ടികൾ എത്തിയിരുന്നു. ആൺ,പെൺ വ്യത്യാസമില്ലാതെ 8നും, 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശീലന സമയം. വൈകുന്നേരങ്ങളിൽ മുതിർന്നവർ കുളത്തിലിറങ്ങി കുളിക്കുന്നതിനാലാണ് പരിശീലനം രാവിലെ മുതലാക്കിയതെന്ന് എംഎസ് മുഹമ്മദ് കുഞ്ഞി പറയുന്നു.
പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് കുമ്പള ഗ്രാമപഞ്ചായത്തും,പരിശീലകനും ചേർന്ന് സർട്ടിഫിക്കറ്റുകൾ നൽകുന്നത് കുട്ടികൾക്ക് വലിയ അനുഗ്രഹവും, അംഗീകാരവുമാ വുന്നുണ്ട്.മൂന്നര പതിറ്റാണ്ട് കാലമായി എം എസ് മുഹമ്മദ് കുഞ്ഞി നടത്തി വരുന്ന ഈ സാമൂഹിക പ്രവർത്തനത്തിന് ജില്ലയിലെ വിവിധ സംഘടനകൾ ആദരവ് നൽകിയിരുന്നു.ഏറ്റവും ഒടുവിലാണ് കുമ്പള ചിരഞ്ജീവി ക്ലബ്ബ് പ്രശസ്തി പത്രവും, ട്രോഫിയും സമ്മാനിച്ചത്







