
കാസർകോട്: ചെറുവത്തൂരിലെ ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ നിന്നും മദ്യം കൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാർ വീണ്ടും തടഞ്ഞു. സി.പി.എം- സി.ഐ.ടി.യു പ്രവർത്തകരാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ബീവറേജസ്, എക്സൈസ് ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ തിങ്കളാഴ്ച രാവിലെ മദ്യം മറ്റൊരു സ്ഥലത്തേക്ക് കടത്താൻ എത്തിയിരുന്നു. വിവരമറിഞ്ഞ പാർടി പ്രവർത്തകരും സി.ഐ.ടി.യു പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും അടങ്ങിയ നാട്ടുകാർ മദ്യം കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് കെട്ടി കിടക്കുന്നതെന്നും നിശ്ചിത തീയതികഴിഞ്ഞാൽ ഇവ വിറ്റഴിക്കാൻ കഴിയാതെ നശിപ്പിക്കേണ്ടി വരുമെന്ന് ഉ ദ്യോഗസ്ഥർ പറഞ്ഞിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല. മാർച്ച് മാസത്തിൽ വാർഷിക കണക്ക് ബോധിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ചെറുവത്തൂർ പ്രദേശത്ത് തന്നെ മറ്റൊരിടത്ത് മദ്യശാല സ്ഥാപിച്ച് അവിടേക്ക് മാത്രമെ മദ്യം മാറ്റാൻ അനുവദിക്കുകയുള്ളൂവെന്നും പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ച് നിന്നതോടെ ഉദ്യോഗസ്ഥ സംഘം പിൻമാറി. സ്ഥലത്ത് കൂടുതൽ പോലീസ് എത്തിയിരുന്നു. മൂന്നുമാസത്തിനുള്ളിൽ ചെറുവത്തൂരിൽ മറ്റൊരു സ്ഥലത്ത് മദ്യശാല സ്ഥാപിക്കുമെന്ന് സിപിഎം നേതൃത്വം സമരക്കാർക്ക് ഉറപ്പു നൽകിയിരുന്നു. ഇതേ തുടർന്ന് രണ്ടുമൂന്ന് പ്രദേശങ്ങളിൽ സ്ഥലം കണ്ടുവെച്ചു എങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നീക്കം ഉപേക്ഷിക്കേണ്ടിവന്നു. അതിനിടയിലാണ് വീണ്ടും സ്റ്റോക്കെടുപ്പിന്റെ പേരിൽ മദ്യം കടത്താൻ പൊലീസിന്റെ സഹായത്താൽ ഉദ്യോഗസ്ഥർ എത്തിയത്.