കല്യോട്ട് ഇരട്ടകൊലക്കേസിന് ഇന്ന് അഞ്ചുവര്‍ഷം; തെരഞ്ഞെടുപ്പിനുമുമ്പ് വിധി വരുമോ?

പെരിയ: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് ഇരട്ടകൊലക്കേസിനു ഇന്ന് അഞ്ചുവര്‍ഷം തികയുന്നു. 2019 ഫെബ്രുവരി 17ന് ആണ് കല്യോട്ടിനു സമീപത്തെ തന്നിത്തോട്ട് ഇരുവരും വെട്ടേറ്റ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സുപ്രീംകോടതിവിധി പ്രകാരം സിബിഐയാണ് അന്വേഷിച്ചത്. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയില്‍ അവസാന ഘട്ടത്തിലാണിപ്പോള്‍. 327 സാക്ഷികളില്‍ പകുതിയിലേറെ പേരെയും വിസ്തരിച്ചു കഴിഞ്ഞു. സിപിഎം നേതാക്കളടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇവരില്‍ 14 പേരെ ക്രൈംബ്രാഞ്ചും മറ്റുള്ളവരെ സിബിഐയുമാണ് അറസ്റ്റു ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വിധി വരുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ അനുസ്മരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രാവിലെ സ്മൃതി കുടീരത്തില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന. വൈകുന്നേരം നാലിനു കല്യോട്ട് നടക്കുന്ന അനുസ്മരണ യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page