മാതാവിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് കേബിള്‍ കഴുത്തിലിട്ട് മുറുക്കി; വിവരം മകനെ വിളിച്ചു പറഞ്ഞ് ഗൃഹനാഥന്റെ ആത്മഹത്യ; കാഞ്ഞങ്ങാട്ടെ കൊല അതിക്രൂരം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയിലെ കൂട്ടമരണങ്ങളുടെ വിവരങ്ങള്‍ പുറത്ത്. മാതാവിന്റെയും ഭാര്യയുടെയും കഴുത്തില്‍ കേബിള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യചെയ്തതെന്ന് പൊലീസ്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്തെ സയന്റിഫിക് വാച്ച് വര്‍ക്സ് നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48) സൂര്യ പ്രകാശിന്റെ മാതാവ് ലീല (93) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചേയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സൂര്യപ്രകാശ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത ഉള്ളതായി കുറിപ്പില്‍ പരാമര്‍ശം ഉണ്ട്. ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം മകനെ വിളിച്ചറിയിച്ചാണ് സൂര്യ പ്രകാശ് തൂങ്ങിമരിച്ചത്. ‘അമ്മയും വല്യമ്മയും പോയി. ഞാനും പോകുന്നുവെന്നു’ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. അജിത്ത് പ്രകാശ് ജോലി ആവശ്യാര്‍ത്ഥം എറണാകുളത്താണ് കഴിയുന്നത്. പിതാവിന്റെ ഫോണ്‍ വിളിയില്‍ സംശയം തോന്നിയ അജിത്ത് ഉടന്‍ സുഹൃത്ത് രാജേഷിനെ വിവരമറിയിച്ചു. അത് പ്രകാരം ക്വാര്‍ട്ടേഴ്സില്‍ എത്തി നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കാണുന്നത്. ലീലയെയും ഗീതയെയും കിടപ്പ് മുറികളില്‍ ബെഡില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സൂര്യപ്രകാശിന്റെ മൃതദേഹം അടുക്കളയില്‍ തൂങ്ങിയ നിലയിലുമായിരുന്നു. റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്സിലാണ് ഈ കുടുംബം വര്‍ഷങ്ങളായി താമസിച്ചുവരുന്നത്. കേബിള്‍ കുരുങ്ങിയതിന്റെ പാടുകള്‍ ഇരുവരുടെയും മൃതദേഹങ്ങളുടെ കഴുത്തിലുണ്ട്. കേബിള്‍ വീട്ടിനകത്തു നിന്നു കണ്ടെടുക്കുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് കെട്ടിതൂങ്ങി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി.വിനോദ്, ഇന്‍സ്പെക്ടര്‍ എം.പി.ആസാദ് എന്നിവര്‍ ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നഗരസഭാധ്യക്ഷ കെ.വി. സുജാത തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സൂര്യപ്രകാശിന്റെ പെണ്‍മക്കളായ ഐശ്വര്യയും ആര്യയും ഭര്‍തൃവീടുകളിലായിരുന്നു. മരുമക്കള്‍: മധു പാലായി (ഫോട്ടോഗ്രാഫര്‍), ഷാലു അതിയാമ്പൂര്‍ (ഡ്രൈവര്‍ കാഞ്ഞങ്ങാട് നഗരസഭ). സഹോദരങ്ങള്‍: ശോഭന്‍ തൃക്കരിപ്പൂര്‍, പരേതനായ ഗോപകുമാര്‍. ഗണേശനാണ് ഗീതയുടെ സഹോദരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page