പിടിയിലായ ലിജേഷ് നിരവധി മാല മോഷണ കേസുകളിലെ പ്രതി; പറശ്ശിനിയിലെ വയോധികയില്‍ നിന്നു പൊട്ടിച്ചെടുത്ത 6.5 പവന്‍ സ്വര്‍ണ്ണം പയ്യന്നൂരിലെ ജ്വല്ലറികളില്‍

കണ്ണൂര്‍: പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല തട്ടിയെടുത്ത കേസില്‍ റിമാന്റിലായ അന്നൂര്‍ പുതിയപുരയില്‍ ഹൗസിലെ ലിജേഷ് നിരവധി സമാനമായ കേസുകളിലെ പ്രതിയെന്ന് പൊലീസ്. ലിജേഷിനെതിരെ ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ചൊക്ലി സ്റ്റേഷനുകളില്‍ മാല പൊട്ടിക്കല്‍ കേസുകളുണ്ട്. അതിനിടെ പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും സ്‌കൂട്ടറിലെത്തി വയോധികമാരുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാലകള്‍ പയ്യന്നൂരിലെ ജ്വല്ലറികളില്‍ വിറ്റ നിലയില്‍ കണ്ടെത്തി. അറസ്റ്റിലായ ലിജേഷിനെയും കൂട്ടി നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ പഴയങ്ങാടി, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തുവച്ച് 75 കാരിയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത മൂന്നു പവന്‍ സ്വര്‍ണ്ണ മാലയും പറശ്ശിനിയിലെ വയോധികയില്‍ നിന്നു പൊട്ടിച്ചെടുത്ത മൂന്നര പവന്‍ മാലയുമാണ് കണ്ടെടുത്തത്. മാലപ്പൊട്ടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല. തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ചാര്‍ജ്ജെടുത്ത പി.ബാലകൃഷ്ണന്‍ നായരും ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനും നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ലിജേഷിനെ അറസ്റ്റു ചെയ്തത്. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 250ല്‍പരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച സ്‌കൂട്ടറില്‍ എത്തിയാണ് മാലപ്പൊട്ടിച്ചതെന്നു പൊലീസ് പറഞ്ഞു. ചന്തേരയിലെ ഒരു കാറിന്റെ നമ്പര്‍പ്ലേറ്റ് മോഷ്ടിച്ചെടുത്താണ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page