നിയമ സഹായം തേടിയെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; മുൻ ഗവൺമെൻ്റ് പ്ളീഡർ പി.ജി മനുവിൻ്റെ ജൂനിയറടക്കം രണ്ട് പേർ കൂടെ പിടിയിൽ

കൊച്ചി:നിയമസഹായം തേടിയെത്തിയ കോളജ് വിദ്യാര്‍ഥിനിയെ ഹൈക്കോടതി മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി.മനു പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.മനുവിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ജോബി, ഡ്രൈവര്‍ എല്‍ദോസ് എന്നിവരാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് അറസ്റ്റ്. മനു കഴിഞ്ഞദിവസം പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ ഓഫിസിലെത്തി കീഴടങ്ങിയിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും മനുവിനു മുന്‍കൂര്‍ജാമ്യം നിഷേധിച്ചിരുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണു പരാതി. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു കഴിഞ്ഞ ഒക്ടോബറില്‍ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാന്‍ എത്തിയത്. കഴിഞ്ഞ നവംബര്‍ 29നു ചോറ്റാനിക്കര പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്‌ട് അടക്കം ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ഗവ.പ്ലീഡര്‍ പെണ്‍കുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page