കാസർകോട്: ദേശീയപാത തലപ്പാടി-ചെങ്കള റീച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും കാൽനടയാത്രക്കാരുടെ ദുരിതം അപകടകരമായ നിലയിൽ തുടരുകയാണെന്ന് ആക്ഷേപം. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും നടപ്പാത തകർന്ന നിലയിലാണ്.മഴ കൂടി വരുന്നതോടെ തകർച്ചയും അപകടങ്ങളും വർധിക്കുമെന്നു നാട്ടുകാരും യാത്രക്കാരും ആശങ്കപ്പെടുന്നു. കാൽനട യാത്രക്കാരുടെ കാര്യത്തിൽ സുപ്രീംകോടതി കർശനമായി ഇടപെട്ടതോടെയാണ് ദേശീയപാത അതോറിറ്റി കണ്ണുതുറന്നത്.ഇതേ തുടർന്ന് തട്ടിക്കൂട്ടി നടപ്പാതകൾ നിർമ്മിച്ചു നൽകുകയായിരുന്നു. നടപ്പാതകൾ നിർമ്മിക്കുന്ന സ്ഥലത്ത് കുഴിയെടുക്കാതെ ഇന്റർലോക്കുകൾ പാകിയാണ് നടപ്പാതകൾ നിർമ്മിച്ചത്.നിർമ്മാണ സമയത്ത് തന്നെ നാട്ടുകാർ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഊരാളുങ്കൽ മുൻ സർക്കാർ അനുകൂല നിർമ്മാണ കമ്പനിയായതുകൊണ്ട് പരാതി ചെവി കൊണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.വലിയ തോതിലുള്ള അഴിമതി ഈ നിർമ്മാണത്തിൽ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇടുങ്ങിയ സർവീസ് റോഡായതുകൊണ്ട് തന്നെ ഒന്നോ,രണ്ടോ വാഹനങ്ങൾ ഒരുമിച്ച് വരുന്നത് മൂലം വാഹനങ്ങൾ നടപ്പാതയിൽ കയറുന്നതും തകർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.ബസുകൾ അമിതവേഗതയിൽ വാഹനങ്ങളെ മറികടക്കാൻ നടപ്പാതയിൽ കയറുന്നുവെന്നാണ് പരാതി.ഇത് ഇന്റർലോക്ക് തകർച്ചയ്ക്കും,നടപ്പാത തകർച്ചയ്ക്കും കാരണമാവുന്നുണ്ട്. അതിനിടെ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ ഉന്നത തല വിദഗ്ധസംഘം കാസർകോട് ജില്ലയിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞവർഷം മധ്യത്തോടെ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നിനും പരിഹാരമായിട്ടില്ല. നിർമ്മാണത്തിൽ ഇരിക്കുന്ന ചെർക്കള- നീലേശ്വരം റീച്ചിൽ പലഭാഗത്തും ഇപ്പോഴും മണ്ണടിച്ചിൽ തുടരുന്നുമുണ്ട്.മഴ കനക്കുന്നതോടെ ഇവിടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത വളരെയേറെയാണെന്ന് നാട്ടുകാർ പറയുന്നു.






