തിരുവനന്തപുരം: കാസർകോട് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റര്‍ സ്‌കൂളിന് ചട്ടവിരുദ്ധമായി അവധി നൽകിയതാണ് വിവാദത്തിൽ ആയിരിക്കുന്നത്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ഡിഇഒയ്ക്ക് നല്‍കിയ അപേക്ഷയില്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചിരുന്നു. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ ദിനേശന്‍ അറിയിക്കുന്നത്. സ്‌കൂളിന് പ്രാദേശിക അവധി നല്‍കാന്‍ ഹെഡ്മാസ്റ്റര്‍ക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവര്‍ത്തിക്കുമെന്നുമാണ് സ്‌കൂളുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.
ഇതേക്കുറിച്ച് വാർത്ത വന്നതോടെ വിവാദമാകുകയായിരുന്നു. ഇതോടെയാണ് മന്ത്രി വി. ശിവൻകുട്ടി സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)