കൊച്ചി: നിയമം മൂലം നിരോധിക്കപ്പെട്ട മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതിനെതിരെയുള്ള പരാതിയില്‍ കേസെടുത്ത് തൃക്കാക്കര പൊലീസ്.കൊച്ചി വാഴക്കാല സ്വദേശിനിയായി യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്. മുത്വലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസാണിത്.
പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് യുവതിയുടെ ഭര്‍ത്താവിനെതിരെയും ഭര്‍തൃമാതാവിനെതിരെയും കേസെടുത്തിരിക്കുന്നത്. യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിനെതിരെയും ഭര്‍തൃമാതാവിനെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകളും മുത്വലാഖ് നിരോധന നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം ചുമത്തിയിട്ടുണ്ട്.
മുത്വലാഖ് നിയമം മൂലം നിരോധിക്കപ്പെട്ട ശേഷവും വിദേശത്തുള്ള ഭര്‍ത്താവ് തന്നെ മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും മാനസികമായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ പരാതി. ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഭര്‍ത്താവ് മുത്വലാഖ് ചൊല്ലിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.2019 ആഗസ്റ്റ് ഒന്നിനാണ് രാജ്യത്ത് മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയത്.