സവാദ് ഒളിവില്‍ കഴിഞ്ഞത് ആശാരി പണിക്കാരനായി; വിവാഹം കഴിച്ചത് കാസര്‍കോട് സ്വദേശിനിയെ; ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ വലയിലാക്കിയത് ക്യാംപ് ചെയ്ത്

കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാംപ്രതി സവാദിനെ കുടുക്കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി ദിവസങ്ങള്‍ക്കു മുമ്പെ കണ്ണൂര്‍ വിമാനത്താവളം വഴി മട്ടന്നുരിലെത്തി ക്യാംപു ചെയ്തതായി വിവരം. രണ്ടു ദിവസം മുമ്പു പുലര്‍ച്ചെയാണ് മട്ടന്നൂര്‍ പരിയാരം ബേരത്തിനടുത്ത് വാടകവീട്ടില്‍ നിന്ന് എന്‍.ഐ.എ സംഘം ഇയാളെ അറസ്റ്റുചെയ്തത്. പരിയാരത്ത് ആശാരിപ്പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. കഴിഞ്ഞ 13 വര്‍ഷമായി ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയ കേസില്‍ പ്രതിയായ സവാദ് മുങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് സ്വാധീന മേഖലയിലാണ് ഇയാള്‍ താമസിച്ചു വന്നത്. ഷാജഹാന്‍ എന്ന പേരിലാണ് ഇവിടെ കഴിഞ്ഞത്. കാസര്‍കോട് സ്വദേശിനിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. രണ്ടുകുട്ടികളുമായാണ് ഇവിടെ താമസം. ഓട്ടോയിലാണ് ദിവസവും പണിക്കുപോയിരുന്നത്. വീട് ഇപ്പോള്‍ പൊലീസ് കാവലിലാണ്. ഈ കേസില്‍ വിവിധഘട്ടത്തില്‍ മറ്റുപ്രതികള്‍ പിടിക്കപ്പെട്ടപ്പോഴും ഒന്നാംപ്രതി ഒളിവിലായിരുന്നു. ആഴ്ചകളായി എന്‍.ഐ.എ സംഘം മട്ടന്നൂരിലും പരിസരത്തും രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു. 2010 മാര്‍ച്ച് 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജില്‍, നാസര്‍, നജീബ് എന്നിവര്‍ക്ക് കൊച്ചി എന്‍.ഐ.എ കോടതി ജീവപര്യന്തം തടവുശിക്ഷയും ഒമ്പതാംപ്രതി നൗഷാദ്, പതിനൊന്നാംപ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും വിധിച്ചിരുന്നു. മറ്റുപ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റുചെയ്ത് വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചായിരുന്നു എന്‍.ഐ.എ വിചാരണ പൂര്‍ത്തിയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page