സിങ്കപ്പൂര്‍ വിസ വാഗ്ദാനം ചെയ്ത് മംഗളൂരുവില്‍ ഇന്റര്‍വ്യൂ; പണം കിട്ടിയ ശേഷം മുങ്ങും; വിസ തട്ടിപ്പ് കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍

കാസര്‍കോട്‌: സിങ്കപ്പൂര്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ആലപ്പുഴ, കല്ലുമല, തെക്കേക്കര സ്വദേശി വളക്കോട്ടുതറയില്‍ എന്‍.പ്രസാദി(55)നെയാണ് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന എന്‍.പ്രസാദിനെ കൊല്ലത്തുവച്ചാണ് അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാല്‍, നിരത്തുംതട്ട് സ്വദേശി മാത്തുക്കുട്ടിയില്‍ നിന്നു 2022 ല്‍ 1,75500 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. മംഗളൂരുവില്‍ നടത്തിയ കൂടികാഴ്ചയ്ക്കു ശേഷം പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയോ, പണമോ നല്‍കിയില്ല. ഇതേതുടര്‍ന്നാണ് മാത്തുക്കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതി ഒരുവര്‍ഷത്തിലേറെക്കാലമായി മുംബൈ, കോവളം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കൊല്ലത്തെത്തിയത്. ഈ വിവരമറിഞ്ഞാണ് പൊലീസെത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റുചെയ്തു. സിങ്കപ്പൂര്‍ വിസ തട്ടിപ്പ് കേസിലെ രണ്ടാംപ്രതിയായ സുരേഷ് ഗോപി നാരായണനെ രണ്ടു മാസം മുമ്പ് കോയമ്പത്തൂരില്‍ വച്ച് പിടികൂടിയിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടും മറ്റും ഉപയോഗിച്ചാണ് എന്‍.പ്രസാദ് തട്ടിപ്പ് നടത്തിയിരുന്നതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page