തിരുവനന്തപുരം: ആൺ സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതി പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി സാജ(29)നാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
സംഭവം നടന്ന് നാലുമാസങ്ങള്‍ക്ക് ശേഷമാണ് ഇരുപതുകാരിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പൊഴിയൂര്‍ ബീച്ചിലെത്തിയ യുവതിയെ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം സാജന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.
യുവതിയുടെ പരാതിക്ക് പിന്നാലെ രണ്ടാം പ്രതിയും മൂന്നാം പ്രതിയും പിടിയിലായിരുന്നു. ഒന്നാം പ്രതിയായ പൊഴിയൂര്‍ സ്വദേശി സാജന്‍ മത്സ്യ ബന്ധനത്തിന് പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. സാജന്‍ കടല്‍ പണി കഴിഞ്ഞെത്തിയ ശേഷം തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞ ശേഷം ട്രെയിനില്‍ നീലേശ്വരത്ത് നിന്നും തിരുവനന്തപുരത്തേക്കു വരുന്നതിനിടയില്‍ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ട്രെയിനില്‍ കയറി.
പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സാജന്‍ പേട്ട റെയില്‍വേ സ്റ്റേഷനില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊഴിയൂര്‍ സി.ഐ സതികുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.