മലപ്പുറം: പോക്സോ കേസിൽ പ്രതിയായതിനെ തുടർന്നു സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ. ചൊവ്വാഴ്ച ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി കൈക്കൊണ്ടത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നാണ് ആദ്യം സിപിഎം മലപ്പുറം ജില്ലാ ഘടകം പറഞ്ഞിരുന്നത്. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിരുന്നു. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസ് യാത്രയ്ക്കിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് ആൺകുട്ടിയുടെ പരാതി.
കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം 1 165/23 എന്ന ക്രൈം നമ്പരിലാണ് വേലായുധൻ വള്ളിക്കുന്നിനെതിരെ കേസെടുത്തിരിക്കുന്നത്.