മംഗളൂരു: യുവമോര്‍ച്ചാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന മൂന്നു പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബെല്‍ത്തങ്ങാടി പടങ്കടി പൊയ്യഗുണ്ടയിലെ നൗഷാദ് (32), സോമവാര്‍പ്പേട്ട കല്‍ക്കന്തൂരിലെ അബ്‌ദുല്‍ റഹ്മാന്‍ (36), അബ്‌ദുല്‍ നാസര്‍ (41) എന്നിവരെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക.2022 ജൂലായ് 26ന് രാത്രിയിലാണ് യുവമോര്‍ച്ചാ നേതാവ് ആയിരുന്ന പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കട അടച്ച് വീട്ടിലേയ്‌ക്ക് മടങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു പ്രവീണ്‍. ഇതിനിടയിലാണ് അക്രമികളെത്തി കൊലപാതകം നടത്തി സ്ഥലം വിട്ടത്. കോളിളക്കം സൃഷ്‌ടിച്ച സംഭവത്തില്‍ ബെള്ളാരെ പൊലീസാണ് കേസെടുത്തത്. പിന്നീട് എന്‍.ഐ.എയ്‌ക്കു വിട്ട കേസില്‍ മുഖ്യപ്രതികളെ അറസ്റ്റു ചെയ്‌തിരുന്നു. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൊലപാതകത്തിനുശേഷം പ്രതികള്‍ കേരളത്തിലെത്തി ഒളിവില്‍ താമസിച്ചിരുന്നതായി കണ്ടെത്തിയതിനെതുടര്‍ന്ന് കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകത്തിന്റെ ചുരുള്‍ പൂര്‍ണ്ണമായും അഴിക്കാക്കാൻ കഴിയുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.