കാസർകോട്: കാസർകോട് മൊഗ്രാൽ പുത്തൂരിൽ പുഴയുടെ അഴിമുഖത്തില്‍ നിന്നു അനധികൃത മണല്‍ വാരൽ പതിവാക്കിയ 40 തോണികളിൽ 12 എണ്ണം പൊലീസ് ജെസിബി ഉപയോഗിച്ച് തകര്‍ത്തു. അവശേഷിക്കുന്ന തോണികളെ കൂടി തകര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.ഇന്നലെ വൈകുന്നേരം കാസര്‍കോട് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് പുഴയോരത്തും പുഴയിലും സൂക്ഷിച്ചിരുന്ന തോണികള്‍ പിടികൂടി നശിപ്പിച്ചത്. അഴിമുഖത്തു നിന്നും പുഴയില്‍നിന്നും മണൽ വാരൽ വ്യാപകമാണെന്ന പരാതികളെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയാണ് മണല്‍വാരൽ. പിന്നീട് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള സ്ഥലങ്ങളിൽ സൂക്ഷിക്കുന്ന മണല്‍ വൻ തുക വാങ്ങിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കന്നത്. മണല്‍ സൂക്ഷിക്കാൻ സ്ഥലം നല്‍കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.പൊലീസ് സംഘത്തില്‍ എസ്.ഐമാരായ എം.വി.വിഷ്‌ണുപ്രസാദ്, കെ.വി.ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്‌ദുല്‍ ജലീല്‍, പി.വി.കൃശോഭ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ് മയ്യിച്ച, കെ.വി.നീരജ് പെരളം, അജയന്‍, വില്‍സന്‍ എന്നിവരും ഉണ്ടായിരുന്നു.