മലപ്പുറം: ചന്ദനമരം മോഷ്ടിച്ച പറമ്പിൽ അറക്കവാൾ സൂക്ഷിച്ച് വീണ്ടും മോഷ്ടിക്കാനെത്തിയ ആളെ നാട്ടുകാർ കാത്തിരുന്നു പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.മലപ്പുറം എടയൂരില്‍ പള്ളി പറമ്പിൽ നിന്ന് ചന്ദനമരം മുറിക്കാനെത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമാണ് പിടിയിലായത്. ഇയാളെ പിന്നീട് വളാഞ്ചേരി പൊലീസിന് കൈമാറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കല്‍ ജുമാമസ്ജിദിന്‍റെ അധീനതയിലുള്ള ഭൂമിയിൽ രണ്ടാഴ്ച മുമ്പ് ചന്ദന മരം മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇവിടെ നിന്നും മരം മുറിക്കാനുപയോഗിക്കുന്ന വാളും കണ്ടെടുത്തു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് ചന്ദന മോഷ്ടാവിനെ നാട്ടുകാർ തന്നെ പിടികൂടിയത്. നേരത്തെ നോക്കി വെച്ച ചന്ദന മരങ്ങള്‍ മുറിക്കാനായി കള്ളന്‍ വീണ്ടുമെത്തുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ കാവല്‍ നിന്നിരുന്നു. അര്‍ധരാത്രിയോടെ ബൈക്കില്‍ സ്ഥലത്തെത്തിയ കള്ളന്‍ ചന്ദനം മുറിച്ച് ചാക്കിലാക്കി മടങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇയാളെത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വര്‍ഷം മുമ്പും പള്ളിപ്പറമ്പിൽ നിന്നും ചന്ദന മരം മോഷണം പോയിരുന്നു
