കാസര്‍കോട്: കുമ്പള, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാസ്‌കര നഗറില്‍ ഏഴു വയസുകാരനെ കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. പിതാവ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു.
ഭാസ്‌കര നഗറിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ കുടുംബത്തിലെ കുട്ടിയാണ് തട്ടിക്കൊണ്ട് പോകല്‍ ശ്രമത്തിന് ഇരയായത്.
സംഭവത്തെ കുറിച്ച് പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ: “ഇന്നലെ (വെള്ളി) ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. കുടുംബത്തിലെ ചെറിയ കുട്ടിക്ക് അംഗന്‍വാടിയില്‍ നിന്നു സൗജന്യമായി ഭക്ഷണം ലഭിക്കാറുണ്ട്. ഇത് വാങ്ങിച്ചു കൊണ്ടു വരുന്നതിനാണ് മൂത്ത മകനായ ഏഴു വയസുകാരനെ അംഗണ്‍വാടിയിലേക്ക് പറഞ്ഞയച്ചത്. കുട്ടി അംഗണ്‍വാടിയിലെത്തി ഭക്ഷണം വാങ്ങി ക്വാര്‍ട്ടേഴ്‌സിലേക്ക് മടങ്ങുന്നതിനിടയിലാണ് കാറില്‍ രണ്ടു പേര്‍ എത്തിയത്. രണ്ടു പേരും മാസ്‌ക് ധരിച്ചിരുന്നു. കുട്ടിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയ സംഘം കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടത്. എന്നാൽ കാറിൽ കയറാൻ വിസമ്മതിച്ച ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടി ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തി മാതാവിനോട് വിവരമൊന്നും പറഞ്ഞില്ല. കുട്ടി മുറിയില്‍ നിന്ന് പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ തയ്യാറായില്ല. വൈകുന്നേരത്തോ
ടെ പിതാവ് എത്തി വിശദമായി ചോദിച്ചപ്പോഴാണ് ഉണ്ടായ സംഭവങ്ങള്‍ കുട്ടി വിശദീകരിച്ചത്. തുടര്‍ന്നാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. “







