മകളെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 97 വർഷം കഠിന തടവ്; കുട്ടി പീഡനത്തിനിരയായത് അഞ്ചാം വയസ്സ് മുതൽ

പെരിന്തല്‍മണ്ണ: പതിനൊന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 97 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ച്‌ അതിവേഗ കോടതി. കുട്ടിയെ അഞ്ചാംവയസ്സുമുതല്‍ അതിഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായാണ് കേസ്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. ആറു വര്‍ഷത്തോളം കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു.

2019-ല്‍ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് 64-കാരനായ പിതാവിനെ ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയുംനീണ്ട ശിക്ഷ. കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആള്‍തന്നെ പീഡിപ്പിച്ചതിനാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള 30 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ. മറ്റൊരു വകുപ്പില്‍ 20 വര്‍ഷം തടവും 25,000 രൂപ പിഴയുമുണ്ട്.പോക്സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ പ്രകാരം 20, 15, 10 വര്‍ഷങ്ങള്‍ വീതം കഠിനതടവും 60,000 രൂപ പിഴയുമുണ്ട്.
മാതാവിന്റെ അസുഖത്തെത്തുടര്‍ന്ന് കുട്ടി ബന്ധുവീട്ടില്‍ താമസിച്ചപ്പോള്‍ അവിടുത്തെ സമപ്രായക്കാരിയോട് പീഡനവിവരം പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. തുടർന്ന് മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page