എർണാകുളം: മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം വിതരണം ചെയ്ത സംഭവത്തിൽ ബെവ്കോ ജീവനക്കാർക്കെതിരെ കേസ്. അബ്കാരി നിയമ പ്രകാരമാണ് പൊലീസ് കേസ്സെടുത്തത്. 4 വിദ്യാർത്ഥികൾ മദ്യലഹരിയിൽ പുഴയോരത്ത് ഇരിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ്സെടുത്തത്. സ്കൂളിലെ ഓണാഘോഷത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾ മദ്യപിച്ചത്. മദ്യപിച്ച വിദ്യാർത്ഥി സംഘത്തിൽ ഒരാളുടെ സഹോദരനാണ് മദ്യം വാങ്ങിയതെന്നായിരുന്നു കുട്ടികൾ മൊഴി നൽകിയത്.എന്നാൽ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വിദ്യാർത്ഥികൾ തന്നെയാണ് മദ്യം വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.എന്നാൽ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയില്ലെന്നാണ് ജീവനക്കാരുടെ മൊഴി. ഈ സാഹചര്യത്തിൽ ഔട്ട്ലെറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. മദ്യപിച്ച് പുഴയോരത്ത് ഇരിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.