കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ നടപടിയില്ല; സ്ഥലം മാറ്റിയെന്ന വാര്‍ത്ത തെറ്റ്

കാസര്‍കോട്: കുമ്പളയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയില്ല. അങ്ങനെയൊരു ഉത്തരവ് വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നത് തെറ്റായ പ്രചരണമെന്നും പൊലീസ് വിശദമാക്കി. എസ്ഐ ഉള്‍പ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത.
നിലവില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്താന്‍ പ്രാഥമിക അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. എസ്‌ഐ രജിത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരാണ് ആരോപണവിധേയര്‍. അതേസമയം ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലെന്നും വിവരമുണ്ട്. പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ട് പേരാല്‍ കണ്ണുര്‍ കുന്നിലിലെ അബ്ദുല്ലയുടെ മകന്‍ ഫര്‍ഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗര്‍ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ മതില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ പാടില്ലെന്ന ഹൈക്കോടതിയുടെയും ഡി.ജിപിയുടെയും ഉത്തരവ് ലംഘിച്ചുവെന്നും സംഭവത്തില്‍ ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page