ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം; ഭൗമ പരിസ്ഥിതി സംരക്ഷണത്തിനായി പോരാടാം

സുനില്‍കുമാര്‍ കരിച്ചേരി

ലോക പരിസ്ഥിതി ദിനം എല്ലാ വര്‍ഷവും ജൂണ്‍ 5ന് ആചരിക്കുന്നു. 1972ല്‍ സ്റ്റോക്ക്ഹോമില്‍ നടന്ന മനുഷ്യ പരിസ്ഥിതി സമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണെന്നും മണ്ണിനും ജലത്തിനും വായുവിനും സംരക്ഷണം നല്‍കാതെ ഭാവി തലമുറകള്‍ക്ക് സുരക്ഷിതമായ ലോകം നല്‍കാനാവില്ലെന്നും ലോക പരിസ്ഥിതി ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ അവബോധം എല്ലാ മനുഷ്യരിലുമെത്തിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം.
‘ഭൂമി പുനരുദ്ധാരണം, വരള്‍ച്ച, മരുഭൂവല്‍ക്കരണ പ്രതിരോധം ത്വരിതപ്പെടുത്തല്‍’ എന്നതാണ് ഇപ്രാവശ്യത്തെ പരിസ്ഥിതിദിന മുദ്രാവാക്യം. ഉദ്ദേശം 13.7 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മഹാ വിസ്ഫോടനാനന്തരം പ്രപഞ്ചോല്‍പ്പത്തി ഉണ്ടായി എന്നാണ് ശാസ്ത്രമതം. 4.56 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂര്യന്‍ കേന്ദ്രമായുള്ള സൗരയൂഥം ഉണ്ടായതെന്ന് നെബൂലാര്‍ പരികല്‍പ്പനയില്‍ പറയുന്നു.
ഭൂവൈജ്ഞാനിക കാലഗണന അനുസരിച്ച് ഭൂമിയുടെ ഉത്ഭവം മുതല്‍ ഇന്നുവരെയുള്ള കാലഘട്ടത്തെ മഹാകല്‍പങ്ങളായും, കല്‍പങ്ങളായും, മഹായുഗങ്ങളായും ഒക്കെ തരം തിരിച്ചിട്ടുണ്ട്. 1 ലക്ഷം വര്‍ഷം മുമ്പ് ഹോളോസീന്‍ കാലഘട്ടത്തില്‍ മാത്രമാണ് മനുഷ്യന്‍ ഉണ്ടായതെന്ന് ജീവോല്‍പത്തി സംബന്ധിച്ച ഡാര്‍വിന്റെ പരിണാമ സിദ്ധാന്ത മുള്‍പ്പെടെ സാക്ഷ്യപ്പെടുത്തുന്നു. ജീവന്റെ പരിണാമചക്രം എടുത്ത് പരിശോധിച്ചാല്‍ ഏറ്റവും അവസാന ഘട്ടത്തില്‍ ഉണ്ടായ ജീവിവര്‍ഗ്ഗമാണ് ബുദ്ധിയുടേയും സാമര്‍ത്ഥ്യത്തിന്റേയും കാര്യത്തില്‍ കരുത്തരായ മനുഷ്യ വര്‍ഗ്ഗം. പിന്നീട് ഭൂമിയുടെ അധിപരായി മനുഷ്യന്‍ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
ആസുരമായ വര്‍ത്തമാനകാലത്ത് ലാഭം മാത്രം എന്തിനും മാനദണ്ഡമായി മാറുമ്പോള്‍ ആര്‍ത്തി മൂത്ത മനുഷ്യനെ നിലക്ക് നിര്‍ത്താന്‍ പ്രകൃതി ദുരന്തങ്ങളും മഹാമാരികളും പൊട്ടിപ്പുറപ്പെടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് പ്രകൃതി ദുരന്തങ്ങളാണ് ലോകത്താകെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൂനിന്‍മേല്‍ കുരു എന്ന പോലെ കോവിഡ് -19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ഉയര്‍ത്തിയ വെല്ലുവിളി ഇനിയും കെട്ടടങ്ങിയിട്ടില്ല.
ലോകത്താകെ 70.5 കോടിയോടടുത്ത് ആളുകള്‍ ഇതിനകം ഈ രോഗത്തിന് വിധേയമായി കഴിഞ്ഞു.
70 ലക്ഷത്തിലേറെ ആളുകള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ രാജ്യത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഈ ദുരന്തത്തിനിടയിലും ഭൂമി മാതാവിന്റെ മാറ് പിളര്‍ന്ന് ചോരയും നീരും ഊറ്റി കുടിച്ചും മണ്ണും വിണ്ണും കടലും കായലും കുന്നും പുഴയും വില്‍പന ചരക്കാക്കിയും ആസ്തി വര്‍ദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ തന്നെയാണ്
മനുഷ്യകുലവും, ഭരണകൂടങ്ങളും.
ഭൗമോപരിതലത്തിന് മുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രത്യേക അന്തരീക്ഷ ഘടനക്ക് മനുഷ്യന്റെ അനാവശ്യ ഇടപെടലുകള്‍ വലിയ തോതില്‍ ഭീഷണിയുയര്‍ത്തുന്നതായി ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി) ഏറ്റവും പുതിയ പഠനങ്ങള്‍ അടിവരയിട്ട് പറയുന്നു. ഇന്ത്യയുള്‍പ്പെടെ ഉള്ള രാജ്യങ്ങളിലെ 234 ശാസ്ത്രജ്ഞര്‍ എട്ടു കൊല്ലമെടുത്ത് തയ്യാറാക്കിയ നാലായിരത്തോളം പേജ് വരുന്ന ഐ.പി.സി.സി. ആറാം റിപ്പോര്‍ട്ട് പ്രകാരം മനുഷ്യരുടെ പ്രവൃത്തികള്‍ ആഗോള കാലാവസ്ഥയെ മുമ്പില്ലാത്ത വിധം മാറ്റി കൊണ്ടിരിക്കുകയാണെന്നും അതിതീവ്രമായ ഉഷ്ണവാതങ്ങളും, വരള്‍ച്ചയും വെള്ള പൊക്കവും, കൊടുങ്കാറ്റും വര്‍ദ്ധിച്ച് വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.അന്തരീക്ഷമില്ലാത്ത ഭൂമി സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ഭീതിയുണര്‍ത്തുന്നതാണെന്ന യാഥാര്‍ത്ഥ്യം ആര്‍ത്തി മൂത്ത മനുഷ്യര്‍ മറന്നു പോകുന്നു.
നൈട്രജന്‍, ഓക്സിജന്‍, ആര്‍ഗണ്‍, കാര്‍ബണ്‍ഡൈ ഓക്സൈഡ്, ഹീലിയം, ക്രിപ്റ്റോണ്‍, ഹൈഡ്രജന്‍, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങി ഒട്ടനവധി വാതകങ്ങളുടെ കലവറയാണ് നമ്മുടെ അന്തരീക്ഷം. 78 ശതമാനം നൈട്രജനും, 21 ശതമാനം ഓക്സിജനും, ബാക്കി ഒരു ശതമാനം മേല്‍ പറഞ്ഞ നിരവധി വാതകങ്ങളുമാണ് ഭൂമിയെ അഷ്ടഗ്രഹങ്ങളില്‍ വ്യത്യസ്തയാക്കി നിര്‍ത്തുന്നത്.
2000ത്തിന് ശേഷം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടേയും, ബലൂണ്‍ നീരിക്ഷണങ്ങളിലൂടേയും നടന്ന അന്തരീക്ഷ പഠനങ്ങള്‍ വെളിപ്പെടുത്തിയത് ഓസോണ്‍ നശീകരണ പദാര്‍ത്ഥങ്ങളുടെ അമിത സാന്നിധ്യം മൂലം ഓസോണ്‍ കുടയില്‍ ചില പ്രത്യേക സമയങ്ങളില്‍, ചില പ്രത്യേക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വലിയ വിളളലുകള്‍ ഉണ്ടാകുന്നു എന്നാണ്. അന്റാര്‍ട്ടിക്കക്ക് മുകളില്‍ ധ്രുവനീര്‍ച്ചുഴി എന്ന വൃത്താകൃതിയിലുളള ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി പോളാര്‍ സ്ട്രാറ്റോസ്ഫിയറിക് മേഘങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും വസന്തകാലത്തിന്റെ വരവോടെ അന്തരീക്ഷത്തിലെ ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ (സി.എഫ്.സി) അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തില്‍ ക്ലോറിനും ബ്രോമിനുമൊക്കെയായി വിഘടിക്കുകയും ഇങ്ങനെ സ്വതന്ത്രമാകുന്ന ക്ലോറിന്‍ ഓസോണ്‍ പാളിയെ അക്രമിച്ച് ഓസോണ്‍ ശോഷണത്തിന് ഇടയാക്കുകയും ചെയ്യുകയുണ്ടായി. 2006 സെപ്തംബറില്‍ 29.5 ദശലക്ഷം വിസ്തൃതിയില്‍ (ഏകദേശം വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തേക്കാള്‍ വലുത് ) ഓസോണ്‍ തുള ഉണ്ടായത് ലോക മന:സാക്ഷിയെ തന്നെ ഞെട്ടിക്കുകയുണ്ടായി. ഓസോണ്‍ ശോഷണം പരിധി വിട്ട് തുടര്‍ന്ന് പോയാല്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന സ്ഥിതി വന്നപ്പോഴാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ പാലിച്ചു തുടങ്ങിയത്.
ഭൂമിയെ ചാരമാക്കി മാറ്റാന്‍ കെല്‍പ്പുളള അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുളള വിഷ രശ്മികള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മനുഷ്യനില്‍ മാരകങ്ങളായ രോഗങ്ങളാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ വര്‍ദ്ധന മൂലം ഉണ്ടാവുക. നേത്രരോഗങ്ങള്‍, വിവിധ തരം ത്വക്ക് രോഗങ്ങള്‍, കാന്‍സര്‍, ജനിതകരോഗങ്ങള്‍, അലര്‍ജികള്‍ എന്നിവയും കാലാവസ്ഥ വ്യതിയാനം മൂലം സാംക്രമിക രോഗങ്ങളും വര്‍ദ്ധിക്കും. ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ ജ്വരം, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാവും. പുത്തന്‍ മഹാമാരികള്‍ക്ക് പിന്നിലും ഒരു പക്ഷേ കാലാവസ്ഥ വ്യതിയാനമാവാം. പ്രകാശസംശ്ലേഷണം, പുഷ്പിക്കല്‍, പരാഗണം എന്നിവയെ ബാധിക്കുന്നതിനാല്‍ ചെടികളുടെ സര്‍വ്വനാശത്തിന് കാരണമാകും. മുഖ്യ ഭക്ഷ്യ വിളകളായ ഗോതമ്പ്, നെല്ല് , ചോളം എന്നിവയെ വലിയ തോതില്‍ ബാധിക്കുന്നതിനാല്‍ ഭക്ഷ്യപ്രതിസന്ധിയിലേക്ക് ലോകം കൂപ്പുകുത്തും. ഒരു ശതമാനം അള്‍ട്രാവയലറ്റിന്റെ വര്‍ദ്ധനവ് ഭക്ഷ്യോല്‍പ്പാദനത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അനന്തരഫലം ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും, സംഘര്‍ഷങ്ങളുമായിരിക്കും. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധ പ്രവണത കൂടി വരുന്നതിനു നാമിന്നു സാക്ഷിയാണ്. നമ്മുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയിലും, പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ സാമ്പത്തിക അരാജകത്വം അതിന്റെ മൂര്‍ധന്യവസ്ഥയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.
ആഗോള താപനം മൂലം മഞ്ഞുമലകള്‍ ഉരുകാനും സമുദ്രജലവിതാനം കുത്തനെ ഉയര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെ വിഴുങ്ങാനും കാലമേറെ വേണ്ടി വരില്ല. സമുദ്രതാപനം വര്‍ദ്ധിക്കുന്നതുമൂലം സമുദ്രോപരിതലത്തിലെ ചെറുസസ്യങ്ങളും ജീവികളും നശിക്കുകയും ആവാസവ്യവസ്ഥ തന്നെ തകരുകയും ചെയ്യുമെന്നതിനാല്‍ മല്‍സ്യ ഉല്‍പ്പാദനം ഗണ്യമായി കുറയും. ഇങ്ങനെ നാനാവിധത്തില്‍ അള്‍ട്രാവയലറ്റ് വിഷ രശ്മികള്‍ ഭൂമിയെ നാശോന്മുഖമാക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങളും , ഇ-മാലിന്യങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മറ്റൊരു പ്രധാന വെല്ലുവിളിയായി നിലനില്‍ക്കുന്നു. ജനസംഖ്യ വിസ്ഫോടനം ഭൂമിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. പുതിയ വാസസ്ഥലങ്ങള്‍ വെട്ടിപ്പിടിക്കാന്‍ മനുഷ്യര്‍ വന്‍തോതില്‍ വനനശീകരണം നടത്തുമ്പോള്‍ വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്കിറക്കുന്നു. വനമേഖലകള്‍ക്കടുത്തുള്ള പ്രദേശങ്ങളില്‍ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘട്ടനം
നിത്യ സംഭവമായി കഴിഞ്ഞിരിക്കുന്നു.പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഭൂമിയിലെ മൊത്തം ജനങ്ങളുടെ പാരിസ്ഥിതിക പാദമുദ്ര അതി ഭീതിതമാം വിധമുള്ളതാണ്.
ലോക ജനതയുടെ 10 ശതമാനത്തില്‍ താഴെ വരുന്ന അതിസമ്പന്നരുടെ അത്യാഢംബര ജീവിതരീതികള്‍ കൂടിയാണ് ആഗോള താപനത്തിന് പ്രധാന കാരണം. ഹരിത ഗ്രഹ വാതകങ്ങള്‍ പുറന്തളളുന്നതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത് വികസിത രാഷ്ട്രമായ അമേരിക്കയും മറ്റ് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുമാണ്.
2023 നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ യു.എ.ഇയിലെ എക്സ്പോ സിറ്റിയില്‍ നടന്ന 28- മത് കാലാവസ്ഥ ഉച്ചകോടിയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ശേഷം ഫോസില്‍ ഇന്ധനങ്ങളുടെ വിനിയോഗം കുറക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും അത് പ്രായോഗിക തലത്തിലെത്തിക്കാന്‍ സാധിക്കുന്നില്ല. ഈ വര്‍ഷം നവംബറില്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന കോപ്പ് -29 പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു ഏടാകുമെന്ന് നമുക്ക് പ്രതീഷിക്കാം.
പരിസ്ഥിതി സംരക്ഷണത്തിനായി വാതോരാതെ സംസാരിക്കുന്നവരില്‍ ഭൂരിഭാഗവും ആധുനിക ആഡംബരങ്ങളുടെ വക്താക്കളുമാണ്. എനിക്ക് എല്ലാ സൗകര്യങ്ങളും വേണം മറ്റുളളവര്‍ ഇതൊക്കെ ത്യജിച്ച് നാട് നന്നാവട്ടെ എന്ന സ്വാര്‍ത്ഥ ചിന്തയിലാണ് ഭൂരിഭാഗവും.സ്വന്തം കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് ആര്‍ത്തി മൂത്ത മനുഷ്യന്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ചരിത്രത്തില്‍ ഇല്ലാത്ത വിധമുളള ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തിയ കടന്നാക്രമണങ്ങളെ പ്രകൃതി തന്നെ ചില വികൃതികളിലൂടെ വീണ്ടെടുക്കുന്ന കാഴ്ചക്കാണ് നാം സാക്ഷിയാവുന്നത്.
മഹാന്‍മാരായ കാറല്‍ മാര്‍ക്സും മഹാത്മ ഗാന്ധിയും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് നല്‍കിയ സന്ദേശങ്ങള്‍ മുഖവിലക്കെടുത്ത്, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ മാനിച്ചുള്ള തികച്ചും ശാസ്ത്രീയ അടിത്തറയുളള, പരിസ്ഥിതി സൗഹൃദമായ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്താകെ ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കല്‍പ്പവും ജീവിതരീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. സങ്കുചിത രാഷ്ട്രീയ, സാമ്പത്തിക ലാഭചിന്തകള്‍ക്കു പകരം ഭൂമിയെ കൊല്ലാതിരിക്കുക എന്ന ചിന്ത ലോക രാഷ്ട്ര തലവന്‍മാര്‍ക്കുണ്ടാകേണ്ടിയിരിക്കുന്നു. റോഡും റെയില്‍വേയുമുള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുമ്പോഴും പരിസ്ഥിതിയെ നാം മറന്നു പോകരുത്. തണ്ണീര്‍ത്തടങ്ങള്‍ നമ്മുടെ ജീവന്‍ തന്നെയാണെന്ന ബോധ്യം നമ്മുക്കുണ്ടാവണം. പരിസ്ഥിതിയെ സംരക്ഷിച്ച് നമ്മളെത്തന്നെ സംരക്ഷിക്കുന്ന പ്രക്രിയയില്‍ സ്വമനസ്സാലെ പങ്കു ചേര്‍ന്നാല്‍ നമ്മുടെ ഒരേ ഒരു ഭൂമിയെ മരണത്തിന് വിട്ടു നല്‍കാതെ നമുക്ക് കാത്തുസൂക്ഷിക്കാനാവും.

(ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബേത്തൂര്‍പ്പാറ ജിയോളജി അധ്യാപകനാണ് ലേഖകന്‍)

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page