കാസർകോട്: അമ്പലത്തറ പാറപ്പള്ളിയിൽ സിപിഎം നേതാക്കൾക്ക് നേരെ ബോംബറിഞ്ഞ കേസിൽ ഒരു പ്രതിയെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം അനുഭാവിയും ഇരിയ മുട്ടിച്ചരൽ സ്വദേശിയുമായ സമീറിനെ (35)യാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രതീഷ് കണ്ടെത്താനായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. ഇരുവർക്കും എതിരെ പോലീസ് നരഹത്യാശ്രമത്തിനാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ഗൃഹ സന്ദർശനത്തിനിടെ സിപിഎം നേതാക്കൾക്ക് നേരെ രതീഷും സമീറും ചേർന്ന് ബോംബെറിഞ്ഞത്. സിപിഎം അമ്പലത്തറ ലോക്കൽ സെക്രട്ടറി അനൂപ്, ഏഴാം മൈൽ ലോക്കൽ സെക്രട്ടറി ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ തുടങ്ങിയവരാണ് ഗൃഹ സന്ദർശനത്തിന് ഇറങ്ങിയത്. ബോംബെറിൽ മുട്ടിച്ചരൽ തട്ടിലെ ആമിനക്ക് പരിക്കേറ്റിരുന്നു. ആമിനയുടെ വീട്ടിൽ ഗൃഹ സന്ദർശനത്തിനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. കേസിൽ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സമീർ. രണ്ടാഴ്ച മുമ്പ് കണ്ണൂർ നടന്ന സംഭവത്തിന് തുടർച്ചയായാണ് തിങ്കളാഴ്ചയും ആക്രമം നടന്നത്. കേസിലെ മുഖ്യപ്രതിയായ രതീഷ് എട്ടുവർഷം മുമ്പ് കാപ്പാ കേസിൽ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ സമീറിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)