കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് ‘സൈത്താനോ’? വഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ പെണ്‍കുട്ടിയോട് പ്രതി പറഞ്ഞത് ഇങ്ങനെ

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒളിവില്‍ പോയ പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന കേന്ദ്രങ്ങളില്‍ കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെന്ന് കരുതുന്ന സലീമിനെ കണ്ടെത്താന്‍ തെരച്ചില്‍ നടക്കുന്നത്. കുടക്, നാപോക്ക് സ്വദേശിയാണിയാള്‍. ഇതിനിടയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട് ഇയാള്‍ പറഞ്ഞ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. പെണ്‍കുട്ടിയെ അക്രമിച്ച ശേഷം കമ്മലുകള്‍ ഊരിയെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടപ്പോള്‍ പെണ്‍കുട്ടി കീശയില്‍ കയ്യിട്ട് തിരിച്ചെടുത്തു. പെണ്‍കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തിയ ശേഷമാണ് കമ്മല്‍ കൈക്കലാക്കിയത്. ഇതിനിടയില്‍ സലീമിന്റെ പോക്കറ്റില്‍ നിന്ന് 10 രൂപ നോട്ട് താഴെ വീണു. ഈ നോട്ടില്‍ സലീമിന്റെ വിരലടയാളം പതിഞ്ഞിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. നോട്ട് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.
കമ്മല്‍ കൈക്കലാക്കിയ സലിം കുട്ടിയോട് ‘സൈത്താനാണ് തന്നെ വീട്ടില്‍ നിന്ന് എടുത്തു കൊണ്ടുപോയതെന്ന്’ പറയാന്‍ ഉപദേശിച്ചാണ് സ്ഥലം വിട്ടത്. ഇക്കാര്യം പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. സംഭവസ്ഥലത്ത് നിന്ന് ദേശീയപാതയിലേക്കുള്ള വഴികളിലെ സിസിടിവികളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. അതിന് ശേഷം ഏതെങ്കിലും വാഹനത്തില്‍ കടന്നിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. പ്രതിയെ കണ്ടെത്താന്‍ കുടക്, നാപോക്കിലെ വീടുകളില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒളിവില്‍ പോയ സലീമിനെതിരെയുള്ള മറ്റു കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page