ആലപ്പുഴ: ഓൺലൈൻ തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശിനിയായ യുവതി അറസ്റ്റിലായി. കാസർകോട് തൃക്കരിപ്പൂർ കൈക്കോട്ട് കടവ് എസ് പി ഹൗസിൽ ഹർഹത്ത് ഷിറിൻ (31)ആണ് അറസ്റ്റിലായത്. യുവതിയെ ചേർത്തല കോടതി റിമാൻഡ് ചെയ്തു. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന വ്യാജേന മുഹമ്മ കരിപ്പോവെളിയിലെ സിറിൻ ചന്ദ്രനിൽ നിന്ന് 17 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് ഹർഹത്ത് ഷിറിൻ അറസ്റ്റിലായത്. തട്ടിപ്പിലെ ഷിറിൻ്റെ കൂട്ടാളികൾക്ക് വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. കൂട്ടുപ്രതികളിൽ ഗുജറാത്ത് സ്വദേശികളുമുണ്ട്. സിറിൽ ചന്ദ്രൻ
ഓൺലൈനിൽ നൽകിയ പണം ആറു പേർ ചേർന്നാണ് പിൻവലിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 4 ലക്ഷം രൂപ പിൻവലിച്ചത് ഗുജറാത്ത് സ്വദേശിയാണ്. ഹർഹത് ഷിറിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയ ഈ തുകയിൽ നിന്ന് 2 ലക്ഷം രൂപ അവർ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.