ഹംസ ഫൈസി ദേലംപാടിക്ക് ആയിരങ്ങളുടെ യാത്രാമൊഴി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സജീവ പ്രവര്‍ത്തകനും പണ്ഡിതനുമായ ഹംസ ഫൈസി ദേലംപാടിക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ഹൃദയ
സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ബുധനാഴ്ച ഉച്ചയോടെ അന്ത്യം സംഭവിച്ചത്. 52 വയസ്സായിരുന്നു. നിരവധി പണ്ഡിത സൗഹൃദ് വലയത്തിനുടമയായ അദ്ദേഹത്തിന് വേണ്ടി ബെദിരയിലും ദേലംപാടിയിലുമായി നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. നായന്മാര്‍മൂല, കൊല്ലമ്പാടി, കളനാട്, മൊഗ്രാല്‍, മേല്‍പറമ്പ്, കൈതക്കാട്, ബല്ലാ കടപ്പുറം, ഉളിയത്തടുക്ക,ചെര്‍ക്കള എന്നിവിടങ്ങളില്‍ സ്വദര്‍ മുഅല്ലിമായും, തളങ്കര – പള്ളിക്കാല്‍, റഹ്‌മത്ത് നഗര്‍, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ മുഅല്ലിമായും സേവനം ചെയ്തിരുന്നു. നിലവില്‍ ബെദിര ഹയാത്തുല്‍ ഹുദ മദ്‌റസ സ്വദര്‍ മുഅല്ലിമായ അദ്ദേഹം എസ്.കെ.എസ് എസ് എഫ് കാസര്‍കോട് ജില്ല വൈസ് പ്രസിഡണ്ട്, നിരവധി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹിത്വം, എസ്.വൈ.എസ് പ്രാദേശിക ഭാരവാഹിത്വം എന്നിവ വഹിച്ചിരുന്നു. ഗാന രചയിതാവും സര്‍ഗലയ-മുസാബഖ വേദികളിലെ പ്രഗത്ഭ വിധികര്‍ത്താവുമായിരുന്നു.
ഭാര്യ: റാബിയ. മക്കള്‍: യാസിര്‍, ഹാഷിര്‍, റാഹില, റാഫിദ. മരുമക്കള്‍: സിയാദ് നെല്ലിയടുക്കം, ഇബ്രാഹിം ഫൈസി മാടന്നൂര്‍. നാല്‍പത് വര്‍ഷത്തിലധികം ദേലംപാടി ബദ്ര്‍ ജുമാമസ്ജിദില്‍ സേവനം ചെയ്ത മുഹമ്മദ് മുസ്ലിയാരുടെയും ഖദീജയുടെയും മകനാണ്. അഞ്ച് സഹോദരിമാരാണ് അദ്ദേഹത്തിന്. മയ്യിത്ത് വ്യാഴാഴ്ച രാവിലെ ദേലംപാടി ബദ്ര്‍ ജുമാ മസ്ജിദില്‍ കബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page