ജനവാസ കേന്ദ്രത്തിലെത്തിയ പുള്ളിമാന്‍ കിണറില്‍ വീണു; രക്ഷകരായത് വനംവകുപ്പ് ജീവനക്കാര്‍

കാസര്‍കോട്: ജനവാസ കേന്ദ്രത്തിലെത്തിയ പുള്ളിമാന്‍ കിണറില്‍ വീണു. വനംവകുപ്പ് ജീവനക്കാരെത്തി മാനെ രക്ഷപ്പെടുത്തി കമ്പല്ലൂരിലെ കാട്ടില്‍ വിട്ടയച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് മടിക്കൈ പഞ്ചായത്തിലെ മൂന്നുറോഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ മാന്‍ വീണത്. കിണറില്‍ അസ്വാഭാവിക അനക്കം കണ്ട സ്ഥല ഉടമ എത്തിനോക്കിയപ്പോഴാണ് പുള്ളിമാനെ കണ്ടത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫീസില്‍ നിന്ന് വനപാലകരെത്തി. 12 മണിയോടെ മാനെ പിടികൂടി കമ്പല്ലൂരിലെ കാട്ടിലേക്ക് വിട്ടയച്ചു. വീഴ്ചയില്‍ കാര്യമായ പരിക്കുകളൊന്നുമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിതിന്‍, വൈശാഖ്, യഥുകൃഷ്ണന്‍, അനശ്വര, ആതിര, അരുണ്‍, നവീണ്‍, സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഒരുമാസം പ്രദേശത്തെ മറ്റൊരു കിണറില്‍ കാട്ടുപോത്ത് വീണിരുന്നു. മൂന്ന് റോഡിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റില്‍ ഭീമന്‍ കാട്ടുപോത്ത് വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കയറാനുള്ള വഴിയൊരുക്കിയാണ് പിന്നീട് കാട്ടുപോത്തിനെ കിണറിന് പുറത്തെത്തിച്ചത്. കാട്ടുപോത്ത് നാട്ടില്‍ത്തന്നെ ചുറ്റിത്തിരിയാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായതോടെയാണ് മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിച്ചത്. വനംവകുപ്പിന്റെ വിദഗ്ധ സംഘം എത്തി കാട്ടുപോത്തിന് മയക്കുവെടി വെച്ചെങ്കിലും പിന്നീട് ചത്തുപോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page