സ്ത്രീധനത്തിനൊപ്പം ടയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയും അധികമായി നല്‍കാത്തതിന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു. യുപിയിലാണ് സംഭവം. കരിഷ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വികാസും മാതാപിതാക്കളും ഭര്‍ത്താവിന്റെ സഹോദരങ്ങളും തന്നെ മര്‍ദ്ദിക്കുകയാണെന്ന് കൊല്ലപ്പെടുന്നതിനുമുമ്പ് കരിഷ്മ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ ദീപക് പൊലീസിനോടു പറഞ്ഞു.
2022 ഡിസംബറിലാണ് കരിഷ്മയും വികാസും വിവാഹിതരായത്. ഗ്രേറ്റര്‍ നോയിഡയിലെ ഇകോടെക്-3ലെ ഖേദ ചൗഗാന്‍പൂര്‍ ഗ്രാമത്തിലായിരുന്നു വികാസും കുടുംബവും താമസിച്ചിരുന്നത്. വിവാഹസമയത്ത് 11 ലക്ഷം രൂപയുടെ സ്വര്‍ണവും എസ് യുവിയുമാണ് കരിഷ്മയുടെ കുടുംബം വികാസിന് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ സ്ത്രീധനമായി തനിക്ക് ഫോര്‍ച്യൂണറും 21 ലക്ഷം രൂപയും നല്‍കണമെന്നാവശ്യപ്പെട്ട് വികാസ് കരിഷ്മയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവരികയായിരുന്നു. കരിഷ്മയൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
കരിഷ്മയുടെ കുടുംബവും വികാസിന്റെ കുടുംബവും നിരവധി തവണ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തിയിരുന്നു. 10 ലക്ഷം രൂപ കൂടി വികാസിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷം വികാസിന്റെ കുടുംബം കരിഷ്മയുടെ മാതാപിതാക്കളോട് ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും കൂടി വേണമെന്ന പുതിയ ആവശ്യം ഉന്നയിക്കുകയുണ്ടായി. കരിഷ്മ കൊല്ലപ്പെട്ടതിനു പിന്നാലെ സഹോദരന്‍ ദീപക് നല്‍കിയ പരാതിയില്‍ വികാസ്, പിതാവ് സോംപാല്‍ ഭാട്ടി, മാതാവ് രാകേഷ്, സഹോദരി റിങ്കി, സഹോദരങ്ങളായ സുനില്‍, അനില്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. വികാസിനെയും സോംപാലിനെയും അറസ്റ്റ് ചെയ്തുവെന്നും ഒളിവില്‍ പോയ മറ്റുള്ളവരെ പിടികൂടാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.