പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുന്ന സുന്ദരി പിടിയില്‍; യുവതിയുടെ പക്കല്‍ 24 ലാപ്ടോപ്പുകള്‍

ബംഗളൂരു: നഗരത്തിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവതി പൊലീസിന്റെ പിടിയില്‍. സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരി ജാസു അഗര്‍വാളാ(29)ണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിനിയാണ്. യുവതിയുടെ പക്കല്‍ നിന്ന് പത്തുലക്ഷത്തോളം രൂപ വില വരുന്ന 24 ലാപ്ടോപ്പുകളും കണ്ടെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി നഗരത്തിലെ വിവിധ ഹോസ്റ്റലുകളില്‍ മോഷണം നടത്തി വരികയാണ് യുവതി. ഇതിനകം തന്നെ യുവതി നിരവധി ലാപ്ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ എച്ച്.എ.എല്‍. പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലാപ്ടോപ്പും ചാര്‍ജറും മൗസും മോഷണം പോയെന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായതെന്നും ബെംഗളൂരു കമ്മീഷണര്‍ അറിയിച്ചു.
കൊവിഡ് കാലത്ത് ജോലി നഷ്ടമായതിന് പിന്നാലെയാണ് ജാസു അഗര്‍വാള്‍ ലാപ്ടോപ്പ് മോഷണം ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു. മാറത്തഹള്ളി, ടിന്‍ ഫാക്ടറി, ബെല്ലന്ദൂര്‍, ബെല്ലന്ദൂര്‍, സില്‍ക്ക്ബോര്‍ഡ്, വൈറ്റ്ഫീല്‍ഡ്, മഹാദേവ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ലാപ്ടോപ്പ് മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച ലാപ്ടോപ്പുകളില്‍ ചിലതെല്ലാം സ്വന്തം നാട്ടിലെത്തി കരിഞ്ചന്തയിലും വിറ്റഴിച്ചിരുന്നു. ഹോസ്റ്റലുകളില്‍ ആളില്ലാത്ത മുറിയില്‍ കയറിയാണ് യുവതി മോഷണം നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐ.ടി. കമ്പനികളുടെ സമീപം പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് യുവതി മോഷണം നടത്തിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page