നന്മയുടെ ജലപാഠങ്ങള്‍; വനാന്തര്‍ഭാഗത്തെ ജലസ്രോതസുകള്‍ ശുചീകരിച്ച് വനം വകുപ്പ്

കാസര്‍കോട്: രാത്രി കാടിറങ്ങി വരുന്നത് നോക്കിയിരുന്ന് കൃഷിയിടങ്ങളില്‍ നിന്ന് കാട്ടനകളെയും കാട്ടുപോത്തിനേയും ഉള്‍വനത്തിലേക്ക് തുരത്തുക മാത്രമല്ല ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കാട്ടിലെ ജലസ്രോതസുകള്‍ സംരക്ഷിച്ച് നന്മയുടെ പുതിയ ജലപാഠങ്ങളാണ് അവര്‍ തീര്‍ക്കുന്നത്. വനം ഡിവിഷന് കീഴില്‍ വിവിധ ബീറ്റുകളിലായി അങ്ങിങ്ങായി നീര്‍വാര്‍ച്ച നിലച്ചതും അല്ലാത്തതുമായ ചെറുകുളങ്ങളും ചെക്ക് ഡാമുകളും അരുവികളും വൃത്തിയാക്കി വന്യജീവികള്‍ക്ക് കുടിവെള്ളമൊരുക്കുകയാണ് കാസര്‍കോട്ടെ വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും. വന്യജീവി സംഘര്‍ഷ ലഘൂഘരണത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ വെച്ച് നടന്ന ജാഗ്രത സദസ്സില്‍ കാട്ടിനകത്തുള്ള ജല-ഭക്ഷ്യ സമൃദ്ധി വര്‍ധിപ്പിക്കണമെന്ന് ജനപ്രതിനിധികളും പൊതുജനങ്ങളും കര്‍ഷകരും ഒന്നാകെ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ ഹ്രസ്വ കാലാടിസ്ഥാനത്തിലുള്ള പ്രശ്‌നപരിഹാരം തീര്‍ക്കുകയാണ് വനം വകുപ്പ് ജീവനക്കാര്‍. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വനസംരക്ഷണ ജീവനക്കാര്‍ക്കൊപ്പം വന സംരക്ഷണ സമിതി പ്രവര്‍ത്തകരും കൈകോര്‍ക്കുന്നുണ്ട്. കൊടും ചൂടില്‍ വറ്റി കൊണ്ടിരിക്കുന്ന മുകുളിയിലെയും കാട്ടിപള്ളത്തെയും വനത്തിനകത്തെ നീര്‍വാര്‍ച്ച നിലച്ചു കൊണ്ടിരിക്കുന്ന പള്ളവും മദക്കവും ഇവരുടെ പരിശ്രമത്താല്‍ ജലസമൃദ്ധമായി. വനത്തിനകത്തെ എഴുപതില്‍പരം ജലസ്രോതസ്സുകളാണ് ലോക ജലദിനത്തിനു മുന്നോടിയായി കണ്ടെത്തി സംരക്ഷിച്ചു പരിപാലിച്ചു വരുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്റഫ്പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page