വീട്ടമ്മയെയും പേരമകളെയും വെടിവച്ചു കൊന്നു ശരീരഭാഗങ്ങള്‍ കായലില്‍ തള്ളി; സുഹൃത്തിനെ തെരയുന്നു

വീട്ടമ്മയെയും പേരമകളെയും യുവാവ് വെടിവച്ചു കൊന്നു കായലില്‍ തള്ളി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ബെല്ലുരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണ സംഭവം. ചിക്കമംഗളൂരു ജില്ലയിലെ കല്‍കെരെയില്‍ താമസിക്കുന്ന ജയമ്മ (46), അവരുടെ രണ്ടര വയസ്സുള്ള പേരമകള്‍ ഋഷിക എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കായലില്‍ തള്ളിയ നിലയിലായിരുന്നു. വെടിവക്കാന്‍ ഉപയോഗിച്ച തോക്കും കായലില്‍ നിന്ന് കണ്ടെടുത്തതായി ബെള്ളൂര്‍ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജയമ്മയുടെ സുഹൃത്ത് ശ്രീനിവാസയെ പൊലീസ് തെരയുകയാണ്. നാടോടിയായ ജയമ്മ കടം കൊടുത്ത പണം തിരിച്ചുവാങ്ങാനാണ് ഈമാസം 12ന് പേരമകള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ മാര്‍ച്ച് 18 കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന്‍ പ്രവീണ്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആദ്യം ഫോണ്‍ സ്വിച്ച്ഡ് ഓഫായ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് പ്രവീണ്‍ അജ്ജംപുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് അപരിചതനായ ഒരാള്‍ ജയമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് തിരിച്ചുവിളിച്ചത്. പൊലീസ് ഫോണുമായി ബന്ധപ്പെട്ടതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആദിചുഞ്ചനഗിരിക്കടുത്തുള്ള കല്യാണി കായലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ശരീരഭാഗങ്ങള്‍ ചാക്കില്‍കെട്ടി തള്ളിയ നിലയിലായിരുന്നു. മകന്‍ പ്രവീണിനെ സ്ഥലത്തെത്തിച്ച് മൃതദേഹം തിരിച്ചറിഞ്ഞു. ആദിചുഞ്ചനഗിരി ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ജയമ്മയുടെയും ഋഷികയുടെയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി ജില്ലാ സൂപ്രണ്ട് എന്‍.യതീഷ് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ബെള്ളൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബസവരാജ് ചിഞ്ചോളി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page