ഇരുചക്ര വാഹനത്തിലെത്തി മാലപൊട്ടിക്കല്‍ സംഘം വീണ്ടും സജീവം; വീട്ടമ്മയുടെ രണ്ടുപവന്‍ സ്വര്‍ണ്ണമാല തട്ടിയെടുത്തു; കൊറക്കോട്ടും മാല പൊട്ടിക്കാന്‍ ശ്രമം; മൂന്നു ദിവസത്തിനുള്ളിലെ നാലാമത് സംഭവം

കാസര്‍കോട്: ഇരുചക്രവാഹനങ്ങളിലെത്തി വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്ന സംഘം വീണ്ടും ജില്ലയില്‍ സജീവമായി. മൂന്നു ദിവസങ്ങളിലായി കാസര്‍കോട്, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്നത് നാലു സംഭവങ്ങള്‍. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂഡ്ലു, പായിച്ചാല്‍-ആസാദ്നഗര്‍ റോഡില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം. റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന പായിച്ചാലിലെ കെ. സാവിത്രി(57)യുടെ രണ്ട് പവന്‍ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്. സാവിത്രിയുടെ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു. ഉച്ചക്ക് കൊറക്കോട് ക്ഷേത്രത്തിനു സമീപത്തും സമാന രീതിയിലുള്ള സംഭവം ഉണ്ടായി. സ്ത്രീ നിലവിളിച്ചതോടെ ഇരുചക്രവാഹനത്തിലെത്തിയ ആള്‍ രക്ഷപ്പെട്ടു. രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ ആളാണോയെന്ന് സംശയിക്കുന്നു.
മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചട്ടഞ്ചാല്‍, കാവുംപള്ളത്തെ ഇ. പത്മാവതിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച സംഭവം ഉണ്ടായത് മാര്‍ച്ച് 18 നാണ്. ഉക്രംപാടിയില്‍ കൂടി നടന്നുപോകുന്നതിനിടയില്‍ സ്‌കൂട്ടറിലെത്തിയ ആളാണ് മാല പൊട്ടിച്ചോടിയത്. അതേ ദിവസം തന്നെ ചട്ടഞ്ചാലിലെ സ്റ്റേഷനറി കടയില്‍ സാധനം വാങ്ങിക്കാനെന്ന വ്യാജേന എത്തിയ ഒരാള്‍ കടയുടമയായ ആര്‍ നിഷയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചോടിയിരുന്നു. ഇരു സംഭവങ്ങളിലും മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ കൊറക്കോട്ടും കൂഡ്ലുവിലും സമാനസംഭവം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page