ചൂരി റിയാസ് മൗലവി വധക്കേസില്‍ വിധി വീണ്ടും മാറ്റി വച്ചു; ഈ മാസം 30 ന് വിധി പറയും

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊന്ന കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. മൗലവി കൊല്ലപ്പെട്ട വാര്‍ഷിക ദിനമായ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. വിധി പ്രസ്താവിക്കുന്നത് ഈമാസം 30 ലേക്കാണ് ജസ്റ്റീസ് കെകെ ബാലകൃഷ്ണന്‍ മാറ്റിവച്ചത്.
2017 മാര്‍ച്ച് ഇരുപതിന് പുലര്‍ച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിന്‍, അജേഷ് എന്നിവര്‍ മദ്രസാ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയത്.
ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്. 2019 ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും, കൊവിഡും കാരണം നിരവധി തവണ കേസ് മാറ്റിവെച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page