കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിവേചന വിവാദം; ലീഗ് കൗണ്‍സിലര്‍മാര്‍ രണ്ടുചേരിയില്‍; ബഹളത്തില്‍ യോഗം അലങ്കോലപ്പെട്ടു

കാസര്‍കോട്; കാസര്‍കോട് നഗരസഭയില്‍ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം വിവേചന വിവാദത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. അജണ്ട മുഴുവനും പരിഗണിക്കാതെ യോഗം അവസാനിപ്പിക്കേണ്ടി വന്നു. മുന്‍സിപ്പാലിറ്റിയിലെ പച്ചക്കാട് വാര്‍ഡില്‍ നിലവിലുണ്ടായിരുന്ന സാംസ്‌കാരിക നിലയത്തില്‍ പുതുതായി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കുകയും അതിനുശേഷം അതേ വാര്‍ഡില്‍ തന്നെ സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാനുമുള്ള യോഗത്തിന്റെ ഏഴാമത് അജണ്ടക്കെതിരെ ലീഗ് കൗണ്‍സിലര്‍മാരായ മമ്മു ചാല, മജീദ് കൊല്ലംപാടി, മുസ്താഖ് ചേരങ്കൈ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. അണങ്കൂര്‍ മേഖലയില്‍ ഹെല്‍ത്ത് സെന്റര്‍ അനുവദിച്ചപ്പോള്‍ അത് എല്ലാവര്‍ക്കും സുഗമമായി എത്തിച്ചേരാനുള്ള സ്ഥലത്തായിരിക്കണം എന്ന് ലീഗ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നിഷേധിച്ചാണ് പച്ചക്കാട് സാംസ്‌കാരിക നിലയത്തില്‍ ഹെല്‍ത്ത് സെന്റര്‍ സ്ഥാപിച്ചത്. സാംസ്‌കാരിക നിലയം പച്ചക്കാട് ആവശ്യമില്ലെന്ന ആവശ്യമുയര്‍ന്നതായും പറയുന്നു. എന്നാല്‍ ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ ശേഷം അതേ വാര്‍ഡില്‍ തന്നെ സാംസ്‌കാരിക നിലയം വീണ്ടും മുന്‍സിപ്പല്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കാനുള്ള നീക്കം വിവേചനവും പക്ഷപാതപരവുമാണെന്ന് മുസ്ലിം ലീഗ് കൗണ്‍സിലന്മാര്‍ യോഗത്തെ അറിയിച്ചതോടെയായിരുന്നു ബഹളം. പ്രമേയത്തെ ബിജെപി കൗണ്‍സിലര്‍മാരും മറ്റും അനുകൂലിച്ചു. യോഗത്തിലെ മറ്റു ആറ് ആറു അജണ്ടകള്‍ പാസാക്കി ചെയര്‍മാന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഭരണകക്ഷിയുടെ നേതൃത്വത്തില്‍ അഴിമതിയിലും പക്ഷപാത നിലപാടുകളിലും അതേ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കു മനംമടുത്തിട്ടുണ്ടെന്നതിനുള്ള തെളിവാണ് നഗരസഭയില്‍ ഇന്ന് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ഈ രമേശന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page