ചാരായ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പണവും സ്വര്‍ണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ചാരായ കേസിലെ പ്രതിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം മര്‍ദ്ദിച്ചു പണവും ആഭരണവും കവര്‍ന്നതായി പരാതി. ഒരാള്‍ അറസ്റ്റില്‍. മായിപ്പാടി സ്വദേശി രാഘവേന്ദ്ര പാട്ടാളിയെയാണ് കാസര്‍കോട് ചൂരി സ്വദേശി ബട്ടംപാറ മഹേഷി(29)ന്റെ നേൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഈമാസം 9 ന് ആണ് കേസിന് ആസ്പദമായ സംഭവം. രാത്രി ഒന്‍പതുമണിയോടെ കാറില്‍ ഉപ്പളയിലെത്തിയ രാഘവേന്ദ്രയെ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുമുട്ടി. സൗഹൃദം നടിച്ച് രാഘവേന്ദ്രയുമായി സംസാരിക്കുന്നതിനിടെ ഒരുവിവാഹ ചടങ്ങിന്റെ സല്‍ക്കാരത്തിന് പോകാന്‍ ക്ഷണിച്ചു. ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് ഒപ്പം പോവുകയായിരുന്നു. കടപ്പുറത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ മഹേഷ് ആവശ്യപ്പെട്ടു. കാറില്‍ നിന്ന് പുറത്തിറങ്ങിയ സംഘം രാഘവേന്ദ്രയെ കാറില്‍ നിന്നും വലിച്ച് പുറത്തേക്ക് കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഘത്തിലുള്ളവര്‍ മാറിമാറി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കാറിലുണ്ടായിരുന്ന 13000 രൂപയും രാഷവേന്ദ്ര ധരിച്ചിരുന്ന അഞ്ചു പവന്‍ സ്വര്‍ണമാലയും കവര്‍ന്നു. പിന്നീട് സംഘം മറ്റൊരുവാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു അക്രമികള്‍. ആദ്യം പൊലീസില്‍ പരാതി നല്‍കാന്‍ മടിച്ച രാഘവേന്ദ്ര പിന്നീട് വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മഹേഷിനെ കാസര്‍കോട് നിന്ന് പിടികൂടി. കൊല, വധശ്രമക്കേസ്സടക്കം നിരവധി കേസുകളിലെ പ്രതിയാണ് മഹേഷ്. പ്രതിയെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page