ബന്തിയോട് മുട്ടം ഗേറ്റിലെ അപകടം; പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു

കാസര്‍കോട്: ബന്തിയോട് മുട്ടം ഗേറ്റിനു സമീപം വാഹന അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. മഞ്ചേശ്വരം ബഡാജെ മേലങ്കടി റോഡ് സ്വദേശി മുഹമ്മദ് ആമീൻ മഹറൂഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ദേശീയപാത മുട്ടം ഗേറ്റിൽ വച്ച്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിൽ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഉപ്പള നയ ബസാർ സ്വദേശി മുഷ്ഹാബി(21)നെയും സുഹൃത്ത് മഹറൂഫിനെയും ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ 12 മണിയോടെ മുഷ്ഹാബ് ആശുപത്രിയിൽ വച്ച് മരിച്ചു. വൈകിട്ട് 7 മണിയോടെയാണ് മഹറൂഫ് മരണപ്പെട്ടത്. മംഗളൂരു ശ്രീനിവാസ കോളേജിലെ ബി ബി എ രണ്ടാം വർഷ വിദ്യാർഥികളാണ് ഇരുവരും. ബഡാജെ സ്വദേശി ഹനീഫയുടെയും സമീമയുടെയും മകനാണ് മഹറൂഫ്. സന, മൗഷൂക്ക് എന്നിവർ സഹോദരങ്ങളാണ്.
നയാബസാര്‍ നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ കാദറിന്റെയും ഫൗസിയയുടെയും മകനാണു മുഹമ്മദ് മുഷ്ഹാബ്. മുസ് ല, നദ, നൂഹ എന്നിവർ സഹോദരങ്ങളാണ്.
വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാവിലെ കളി കഴിഞ്ഞു 9 മണിയോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. മുട്ടം ഗേറ്റിനടുത്ത് വച്ചാണ് ടിപ്പർ ലോറി ഇടിച്ചത്. മുഷ്ഹാബിന്റെ മൃതദേഹം മംഗൽപാടി ആശുപത്രിയിൽ എത്തിച്ചു ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാത്രിയോടെ മഹറൂഫിന്റെ മൃതദേഹവും മംഗൽപാടി ആശുപത്രിയിൽ എത്തിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page