കാസര്‍കോട്: രേഖകള്‍ ഇല്ലാതെ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാര്‍ക്കെതിരെ ജില്ലയില്‍ പൊലീസ് നടപടി ശക്തമാക്കി. ചൊവ്വാഴ്ച കാഞ്ഞങ്ങാട്ട് ബംഗ്ലാദേശ് സ്വദേശിനിയായ സല്‍മ കാത്തുലി (31)യെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് നടപടി ഊര്‍ജ്ജിതമാക്കിയത്. വര്‍ഷങ്ങളായി മലപ്പുറം, പെരിന്തല്‍മണ്ണയില്‍ താമസിച്ച് വരുന്ന സല്‍മ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനു സമീപത്തു വച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കാഞ്ഞങ്ങാട്ടുകാരനായ ഒരാള്‍ ജോലി തരപ്പെടുത്തി തരാമെന്നു ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട്ട് എത്തിയതെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. പ്രസ്തുത ആള്‍ ആരാണെന്നു കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. സൽമയെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഇതിനിടയിലാണ് കാത്തുലിയുമായി ബന്ധം ഉണ്ടെന്നു സംശയിക്കുന്ന യുവതീ-യുവാക്കള്‍ പള്ളിക്കരയില്‍ പൊലീസിന്റെ വലയിലായതെന്നാണ് സൂചന .കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കേരളത്തില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്താന്‍ പൊലീസ് സംസ്ഥാനത്തെ മറ്റു ജില്ലകളിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.







