മുസോടി കടലില്‍ കണ്ടെത്തിയത് പനമ്പൂര്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം

കാസര്‍കോട്: മഞ്ചേശ്വരം, മുസോഡി പുറംകടലില്‍ ഒഴുകി നടന്നിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരു സ്വദേശി മണികണ്ഠന്റെയും റാണിയുടെയും ഏക മകന്‍ ലിഖിത്തി(16)ന്റേതാണ് മൃതദേഹം. പുറംകടലില്‍ നിന്നു മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്ത് കുമ്പള കോസ്റ്റല്‍ പൊലീസിന്റെ സഹായത്തോടെ കരയ്ക്കെത്തിച്ച മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ലിഖിത്തും സുഹൃത്തുക്കളായ മിലന്‍ (20), നാഗരാജ് (24) എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച പണമ്പൂര്‍ ബീച്ചില്‍ കുളിക്കുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.
ലിഖിത്ത് ഒഴികെയുള്ളവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കരയ്ക്കടിഞ്ഞിരുന്നു. ലിഖിത്തിനായി തെരച്ചില്‍ തുടരുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ മുസോടി പുറംകടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൂന്നു തോണികളിലായി മത്സ്യ ബന്ധനത്തിനു പോയ അറുപതോളം മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. കുമ്പള കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ ദിലീപിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം സേവാഭാരതി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നാട്ടിലേയ്ക്ക് കൊണ്ടുപോയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page