സെൽഫി എടുക്കാനായി മൃഗശാലയിലെ കൂടിനടുത്തെത്തിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാൻ അൾവാർ സ്വദേശി പ്രഹ്ലാദ് ഗുജ്ജർ (38) എന്ന ആൾക്കാണ് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തിരുപ്പതി മൃഗശാലയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം.
സിംഹത്തിനൊപ്പം സെൽഫി എടുക്കാനാണ് ഇയാൾ മൃഗശാലയിൽ എത്തിയത്. സിംഹക്കൂടിനടുത്ത് പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയ സ്ഥലത്തിറങ്ങി യുവാവ് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സിംഹത്തിന്റെ ആക്രമണം. മൃഗശാല അധികൃതരുടെ നിർദേശം അവഗണിച്ച്, 25 അടി ഉയരമുള്ള മുൾവേലി ചാടി കടന്ന് ഇയാൾ സിംഹക്കൂട്ടിൽ പ്രവേശിക്കുകയായിരുന്നു. അധികൃതർ എത്തുന്നതിനു മുൻപു തന്നെ സിംഹം ഇയാളെ കടിച്ചുകൊന്നെന്നാണു റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. യുവാവിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നു മൃഗശാല അധികൃതർ അറിയിച്ചു.
