പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗം; ആരോപണവുമായി ഷോണ്‍ ജോര്‍ജ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് ഷോണ്‍ ജോര്‍ജ്. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണിതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
പിണറായിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന്മേലും ഇടപാടിന്മേലും അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ 2008 ല്‍ പിണറായി വിജയന് ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ആര്‍ മോഹനന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നാലാം സ്ഥാനക്കാരനാണ്. മുന്‍ ചീഫ് സെക്രട്ടറിയുടെ സഹോദരന്‍ കൂടിയാണ് ആര്‍ മോഹനന്‍. ഒരു ഉദ്യോഗസ്ഥസ്ഥന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ അതേ ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ട്. അത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് സംശയിക്കുന്നതായും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 2016 മുതല്‍ ഇയാള്‍ സ്റ്റാഫിലുള്ളതിനാല്‍ മുന്‍കാല ഇടപാടുകള്‍ പരിശോധിക്കണം. കൂടാതെ വിവിധ കേസുകളില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ സംബന്ധിച്ചും അന്വേഷണം വേണം. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി എങ്ങനെയാണ് അനുകൂല റിപ്പോര്‍ട്ട് സമ്പാദിച്ചതെന്ന് ഇതിലൂടെ വ്യക്തമാകും. റിപ്പോര്‍ട്ടുകള്‍ പുറത്തുവരില്ലെന്ന ആത്മവിശ്വാസമാണ് ഇവരെ ഇവിടെ വരെയെത്തിച്ചിരിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page