തിരുവനന്തപുരം: മലയിൻകീഴിൽ ക്ഷേത്രത്തിൽ ഒരു വർഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കത്തിന്റെ പേരിൽ ബന്ധുവിനെ തല്ലുന്നത് തടയാൻ ചെന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊന്നു. കരിങ്കാട്ടുകോണം സ്വദേശി ശരതാണ് കൊല്ലപ്പെട്ടത്. ശരത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലേഷ് അത്യാസന്ന നിലയിലാണ്. സംഭവത്തിൽ അരുൺ, അനീഷ്, സോളമൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 11.30 യോടെയാണ് സംഭവം. അരുൺ, സോളമൻ, അനീഷ് എന്നിവർ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് എന്നയാൾ എത്തിയതാണ് തുടക്കം. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ മൈക്ക് സെറ്റ് വെക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. രാജേഷുമായുണ്ടായ തർക്കം വീണ്ടും ചർച്ചയായി. മദ്യ ലഹരിയിലായിരുന്ന പ്രതികൾ രാജേഷിനെ ആക്രമിച്ചു. ഇതിനിടയിലാണ് അഖിലേഷും ശരത്തും സ്ഥലത്തെത്തിയത്. ബന്ധുവായ രാജേഷിനെ ആക്രമിക്കുന്നത് ശരത് തടയാൻ ശ്രമിച്ചതോടെ അരുൺ, സോളമൻ, അനീഷ് എന്നിവർ ബിയർ കുപ്പി പൊട്ടിച്ച് ശരതിനെയും അഖിലേഷിനെയും കുത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ശരത് മരിച്ചു. ആക്രമണത്തിൽ രാജേഷിനും പരിക്കേറ്റു. മലയിൻകീഴ് പൊലീസ് കേസെടുത്തു.