പി എസ് സി പരീക്ഷയിലെ ആള്‍മാറാട്ടം; അപരനെ രക്ഷിച്ചത് അമല്‍ജിത്ത്, പരീക്ഷക്കെത്തിയ ആള്‍ മതില്‍ ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം നടത്തിയ ആളെ രക്ഷിച്ചത് പരീക്ഷാര്‍ത്ഥിയായ നേമം സ്വദേശി അമല്‍ജിത് ആണെന്ന് തിരിച്ചറിഞ്ഞു. ഹാള്‍ ടിക്കറ്റ് പരിശോധനക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. സ്‌കൂളിന്റെ മതില്‍ ചാടി കടന്നശേഷം അമല്‍ജിത്താണ് ഇയാളെ ബൈക്കില്‍ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ അമല്‍ ജിത്ത് അടക്കം രണ്ടുപേര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് ആള്‍മാറാട്ട ശ്രമം നടന്നത്. അതിനിടെ, ആള്‍മാറാട്ടം നടത്തിയ ആള്‍ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവ അന്വേഷണസംഘം ശേഖരിച്ചു. നേമം മേലാംകോട് സ്വദേശി അമല്‍ജിത്ത് എന്ന പേരിലാണ് പരീക്ഷ എഴുതാന്‍ എത്തിയത്. ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്.
പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പരീക്ഷക്കെത്തിയ ആള്‍ ഇറങ്ങി ഓടിയത്. സംഭവത്തിന് പിന്നാലെ ആള്‍മാറാട്ടമെന്ന് സംശയിക്കുന്നതായി കാണിച്ച് പി എസ് സി അധികൃതര്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page