
ബാങ്കിലെത്തിയ യുവാവ് വനിതാ കാഷ്യറുടെ കഴുത്തിൽ അരിവാൾ വെച്ച് ഭീഷണിപ്പെടുത്തി എട്ടര ലക്ഷം രൂപ കവർന്നു. ഏറെ നാടകീയമായ രംഗങ്ങൾക്ക് ശേഷം പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടി. ഉത്തര്‍പ്രദേശില്‍ ഗോണ്ട ജില്ലയിലാണ് സംഭവം. രാകേഷ് ഗുപ്ത എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പന്ത്നഗറിലെ യുപി ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയിലാണ് സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് അരിവാള്‍ കഴുത്തിൽ വെച്ച് ബാങ്കിലെ വനിതാ കാഷ്യറെ ബന്ദിയാക്കിയശേഷമാണ് 8.54 ലക്ഷം രൂപയുമായി കടന്നത്. ബാങ്ക് അധികൃതരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഇതിനിടയിലാണ് ഒരു യുവാവ് ഗതാഗത നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നുവെന്ന വിവരം ലഭിച്ചത്. പിന്നാലെ റോഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെ രാകേഷ് എന്നയാളെ പിടികൂടി. ബൈക്കിലെത്തിയ രാകേഷിനോട് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതെ ഇയാള്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസും തിരിച്ച് വെടിവെച്ചു. വലതുകാലിന് വെടിയേറ്റ രാകേഷ് താഴെ വീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാകേഷിന്റെ പക്കൽ നിന്നും ലക്ഷങ്ങൾ കണ്ടെത്തിയത്. ആശുപത്രിയിലെത്തി പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബാങ്കിൽ നിന്നും ലക്ഷങ്ങൾ കവർന്ന പ്രതിയാണെന്ന് വ്യക്തമായത്. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്തു. വെടിവെപ്പില്‍ പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി അറിയിച്ചു.